ബദ്രിനാഥ്: ഉത്തരാഖാണ്ഡ് സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബദ്രിനാഥ് ക്ഷേത്രത്തിൽ സന്ദർശനം നടത്തി. കേദാർനാഥിൽ ഇരുപതു മണിക്കൂർ ചെലവിട്ടശേഷമാണ് മോദി ബദ്രിനാഥിലെത്തിയത്.
മഹാവിഷ്ണുവിന്റെ നാലു പ്രധാനക്ഷേത്രങ്ങൾ ഉൾപ്പെടുന്ന ചാർ ധാം ദർശനക്രമത്തിലെ അവസാനക്ഷേത്രമാണ് ബദ്രിനാഥ്. പൂവരശിന്റെ മരത്തൊലിയിൽ എഴുതിയ ആശംസാസന്ദേശം ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി അധ്യക്ഷൻ മോഹൻ പ്രസാദ് തപിയൽ മോദിക്കു കൈമാറി. ബദ്രിനാഥിലെ വ്യോമസേനാ ഹെലിപാഡിൽ ഹെലികോപ്റ്ററിലെത്തിയ മോദിയെ മാനാ ഗ്രാമവാസികൾ ഷാൾ അണിയിച്ചാണ് വരവേറ്റത്. ക്ഷേത്ര പരിസരവികസനവും പ്രദേശത്തെ വാർത്താവിനിമയ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചുമുള്ള നിവേദനം ക്ഷേത്രഭാരവാഹികൾ മോദിക്കു കൈമാറി.
പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടെയാണ് മോദി ക്ഷേത്രദർശനം നടത്തിയത്. ഏഴാം ഘട്ടം തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്.
മോദി ബദ്രിനാഥ് ക്ഷേത്രദർശനം നടത്തി
01:20 AM May 20, 2019 | Deepika.com