ന്യൂഡൽഹി: തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം മാത്രം ബാക്കി നിൽക്കേ പ്രതിപക്ഷ നിരയിലെ നേതാക്കളെ ഓടിനടന്നു കണ്ട് ചർച്ച നടത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സിപിഐ നേതാക്കളായ സുധാകർ റെഡ്ഡി, എൻസിപി നേതാവ് ശരദ് പവാർ, എൽജെഡി നേതാവ് ശരദ് യാദവ് എന്നിവരെ കണ്ടു ചർച്ചകൾ നടത്തിയ ശേഷം ലക്നോവിൽ എത്തി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായും ബിഎസ്പി നേതാവ് മായാവതിയുമായും നായിഡു കൂടിക്കാഴ്ച നടത്തി.
ഡൽഹിയിൽ രാഹുലുമായി കൂടിക്കാഴ്ച നടത്തിയ നായിഡു ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നതിനെക്കുറിച്ചാണ് ചർച്ച നടത്തിയത്. തെലുങ്കുദേശം പാർട്ടി അധ്യക്ഷൻ കഴിഞ്ഞ ദിവസം സിപിഎം നേതാവ് സീതാറാം യെച്ചൂരിയുമായും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ചന്ദ്രബാബു നായിഡുവിനെ ലക്നോയിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു എന്ന് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തിരുന്നു.
മോദിയെയും ബിജെപിയെയും അധികാരത്തിൽനിന്നു പുറത്താക്കി പ്രതിപക്ഷ ഐക്യം രൂപീകരിക്കുകയാണ് നായിഡുവിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനുശേഷം ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്തി ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നതിനുള്ള ചർച്ചകളാണ് നടന്നത്. കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിലും ഇക്കാര്യമാണ് മുഖ്യ വിഷയമായത്. ഇതിനിടെ ഫോണിലൂടെ തൃണമൂൽ കോണ്ഗ്രസ് നേതാവുമായ മമത ബാനർജിയുമായും നായിഡു ചർച്ച നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പു ഫലം വന്നാൽ തന്റെ എതിരാളികൂടിയായ ചന്ദ്രശേഖർ റാവുവിന്റെ തെലുങ്കാന രാഷ്ട്രസമിതിയേയും സഖ്യത്തിൽ സ്വീകരിക്കാമെന്നതാണ് ചന്ദ്രബാബു നായിഡുവിന്റെ നിലപാട്.
കളം പിടിക്കാൻ ചന്ദ്രബാബു നായിഡു രംഗത്ത്
12:26 AM May 19, 2019 | Deepika.com