ജയ്പുർ: രാജസ്ഥാനിൽ വിവിധ ഇടങ്ങളിലായി പ്രായപൂർത്തിയാകാത്ത രണ്ടു പെൺ കുട്ടികളടക്കം മൂന്നു പേർ പീഡനത്തിനിരയായി. ആൽവാറിൽ മാനഭംഗത്തിനിരയായ പെൺകുട്ടിയുടെ ബന്ധുക്കൾ പ്രതികളിലൊരാളെ മർദിച്ചു കൊലപ്പെടുത്തി. മേയ് 14ന് ആൽവാറിലെ ഹസ്റൗറയിൽ ബന്ധുവിന്റെ വീട്ടിൽ വിവാഹസത്കാരത്തിനു പോവുകയായിരുന്ന 15 വയസുള്ള പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത മൂന്നു പേർ ചേർന്നു കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. രണ്ടുപേരെ ബന്ധുക്കളും നാട്ടുകാരും പിടികൂടി.
പ്രതികളിൽ ഒരാളെ പിറ്റേന്നു മരിച്ച നിലയിൽ കണ്ടെത്തി. മൂന്നു പേർക്കുമെതിരേ പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നല്കിയപ്പോൾ മരിച്ചയാളുടെ കുടുംബാംഗങ്ങൾ പെൺകുട്ടിയുടെ സഹോദരനെതിരേ കൊലക്കുറ്റത്തിനു പരാതി നല്കി. കേസിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കോടതി ജുവനൈൽ ഹോമിലേക്കു വിട്ടു.
ബാനിപുരയിൽ ആറു വയസുകാരിയെ ഇന്നലെ ബന്ധു മാനഭംഗത്തിനിരയാക്കി. വീട്ടിലേക്കുള്ള വെള്ളം ശേഖരിക്കാൻ കുടവുമായി പോയ പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. പ്രതിയെ പോലീസ് പിടികൂടി. ദോൽപുർ ജില്ലയിലെ ഖുർദ് ഗ്രാമത്തിൽ ഇന്നലെ എട്ടുവയസുകാരി മാനഭംഗത്തിനിരയായി. അമ്മവീട്ടിലെത്തിയ പെൺകുട്ടിയെ അയൽവാസിയായ പർവേഷ്(18) മാനഭംഗപ്പെടുത്തുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് പിടികൂടി.
ഇതിനിടെ, ആൽവാർ കൂട്ടമാനഭംഗക്കേസിൽ പോലീസ് ഇന്നലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഏപ്രിൽ 16നാണു കേസിനാസ്പദമായ സംഭവം. ആൽവാർ-തനഗജി റോഡിൽ വീട്ടുപടിക്കൽ നിന്ന യുവതിയെ ഭർത്താവിനു മുന്പിൽവച്ച് മോട്ടോർസൈക്കിളിലെത്തിയ അഞ്ചുപേർ ചേർന്നു കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. ഇന്ദർരാജ് ഗുർജർ, അശോക് ഗുർജർ, ഛോട്ടെ ലാൽ ഗുർജർ, ഹൻസ് രാജ് ഗുർജർ, മഹേഷ് ഗുർജർ എന്നിവരെ പ്രതികളാക്കിയാണ് പോലീസ് ഇന്നലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
മാനഭംഗദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ആറാമത്തെ പ്രതി മുകേഷ് ഗുർജറിനെതിരേ ഐടി ആക്ട് പ്രകാരം കേസെടുത്തതായി എഡിജിപി ചിരഞ്ജീ ലാൽ പറഞ്ഞു. മാനഭംഗത്തിനിരയായ യുവതിയുടെ വീട്ടിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പെൺകുട്ടിക്കു നീതി ഉറപ്പാക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നു.
രാജസ്ഥാനിൽ മൂന്നു പെൺകുട്ടികൾ പീഡനത്തിനിരയായി
12:26 AM May 19, 2019 | Deepika.com