മുംബൈ: മലേഗാവ് സ്ഫോടനക്കേസിൽ പ്രജ്ഞാസിംഗ് ഠാക്കൂർ ഉൾപ്പെടെ പ്രതികൾ ആഴ്ചയിലൊരിക്കൽ ഹാജരാകണമെന്ന് വിചാരണക്കോടതി. കേസിലെ ഏഴു പ്രതികൾക്കും ഉത്തരവ് ബാധകമാണെന്നു മുംബൈയിലെ എൻഐഎ കോടതി ജഡ്ജി വിനോദ് പാദാൽക്കറിന്റെ ഉത്തരവിൽ പറയുന്നു.
മതിയായ കാരണമില്ലെങ്കിൽ ഇളവ് തേടിയുള്ള അപേക്ഷകൾ തള്ളിക്കളയുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയാണ് പ്രജ്ഞാ സിംഗ് ഠാക്കൂർ. സ്ഫോടനക്കേസിലെ പ്രതിയെ സ്ഥാനാർഥിയാക്കിയ ബിജെപിയുടെ തീരുമാനത്തിനെതിരേ വ്യാപക വിമർശനം ഉയർന്നിരുന്നു.സാക്ഷിമൊഴി രേഖപ്പെടുത്തുന്ന നടപടികളാണു കോടതിയിൽ ഇപ്പോൾ പുരോഗമിക്കുന്നത്.
അടുത്ത 20നു കേസ് പരിഗണിക്കുമെന്നും കോടതി അറിയിച്ചു. പ്രജ്ഞാ സിംഗ് ഠാക്കൂർ, ലഫ്.കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ, അജയ് രോഹിർകർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരാണു കേസിൽ പ്രതിസ്ഥാനത്തുള്ളത്.2008 സെപ്റ്റംബർ 29 നു മഹാരാഷ്ട്രയിലെ മലേഗാവിൽ മോസ്കിനു മുന്നിലുണ്ടായ സ് ഫോടനത്തിൽ ആറുപേരാണു മരിച്ചത്. നൂറോളം പേർക്കു സ്ഫോടനത്തിൽ പരിക്കേറ്റു.
മലേഗാവ് സ്ഫോടനം; പ്രജ്ഞാസിംഗ് ഉൾപ്പെടെയുള്ളവർ ആഴ്ചയിലൊരിക്കൽ ഹാജരാകണം: കോടതി
01:42 AM May 18, 2019 | Deepika.com