തിരുവനന്തപുരം: പോലീസിലെ തപാൽ ബാലറ്റ് ക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സംസ്ഥാനത്തുനിന്ന് തെരഞ്ഞെടുപ്പ് ജോലിക്കു പഞ്ചാബിലേക്കുപോയ പോലീസുകാരിൽ നാലു പേരെ മടക്കിവിളിച്ചു. തപാൽ ബാലറ്റ് ക്രമക്കേടിൽ ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ആരോപണവിധേയരായ ഇവരോട് ഉടൻ മടങ്ങിയെത്താൻ നിർദേശിച്ചത്.
ബറ്റാലിയൻ എഡിജിപിയും പോലീസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് നോഡൽ ഓഫീസറുമായ എസ്. അനന്തകൃഷ്ണനു റിപ്പോർട്ട് ചെയ്യാനാണ് ഉദ്യോഗസ്ഥരോടു നിർദേശിച്ചിട്ടുള്ളത്. വട്ടപ്പാറ പോസ്റ്റ് ഓഫീസിൽ നൂറോളം തപാൽ ബാലറ്റുകൾ ഒരുമിച്ചു വന്ന സംഭവത്തിൽ വട്ടപ്പാറ സ്വദേശിയും ആരോപണവിധേയനുമായ മണിക്കുട്ടൻ അടക്കമുള്ള നാല് ഉദ്യോഗസ്ഥരോടാണു വേഗത്തിൽ മടങ്ങിയെത്താൻ നിർദേശിച്ചത്.
പോലീസുകാരുടെ തപാൽ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ ഹർജി 20നു കോടതി പരിഗണിക്കുന്നുണ്ട്. അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കേണ്ടിവന്നാൽ പോലീസുകാരുടെ മൊഴികൂടി രേഖപ്പെടുത്തിയ റിപ്പോർട്ട് സമർപ്പിക്കുന്നതിനായാണ് അവരെ അടിയന്തരമായി തെരഞ്ഞെടുപ്പ്ഡ്യൂട്ടിയിൽനിന്നു തിരികെ വിളിച്ചത്.
അതേസമയം, പോലീസിലെ തപാൽ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ടു സ്വതന്ത്ര കമ്മീഷൻ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളി. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പോലീസുകാർക്കു പുതുതായി ബാലറ്റ് നൽകാനാവില്ലെന്നാണു നിലപാട്. തപാൽ ബാലറ്റ് ക്രമക്കേട് ഭാഗികമായി സ്ഥിരീകരിച്ചും ക്രൈംബ്രാഞ്ച് അന്വേഷണവുമായി ബന്ധപ്പെട്ട വിശദ വസ്തുതാ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം തേടിയും ഡിജിപി, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ തീരുമാനം കൈക്കൊണ്ടിട്ടില്ല.
കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണിത്. തപാൽ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഐആർ ബറ്റാലിയനിലെ വൈശാഖ് എന്ന പോലീസുകാരനെ നേരത്തേതന്നെ സസ്പെൻഡ് ചെയ്തിരുന്നു. മറ്റുള്ളവർക്കെതിരേ അന്വേഷണം നടക്കുകയാണ്.
പഞ്ചാബിലേക്കു തപാൽ ബാലറ്റ് ക്രമക്കേട്; തെരഞ്ഞെടുപ്പു ജോലിക്കു പോയ നാലു പോലീസുകാരെ മടക്കിവിളിച്ചു
01:42 AM May 18, 2019 | Deepika.com