ന്യൂഡൽഹി: ശാരദാ ചിട്ടിഫണ്ട് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത മുൻ കമ്മീഷണറും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തനുമായ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് സുപ്രീംകോടതി നീക്കി.
നിയമ പ്രകാരമുള്ള നടപടികളുമായി സിബിഐക്ക് മുന്നോട്ടു പോകാമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. അതേസമയം, അറസ്റ്റിനെതിരേ കീഴ്കോടതിയെ സമീപിക്കാൻ രാജീവ് കുമാറിനു സുപ്രീംകോടതി ഏഴു ദിവസം അനുവദിച്ചു. കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രാജീവ് കുമാർ തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് സിബിഐയുടെ ആരോപണം.
രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാൻ സിബിഐ സംഘം കോൽക്കത്തയിലെത്തിയത് നേരത്തെ വലിയ നാടകീയ സംഭവങ്ങൾക്കു ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നും സിബിഐ സംഘത്തിനു ഷില്ലോംഗിൽ ചോദ്യം ചെയ്യാമെന്നും സുപ്രീംകോടതി ഫെബ്രുവരി അഞ്ചിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിലക്കാണ് ഇന്നലെ നീക്കിയത്.
കോൽക്കത്ത പോലീസ് കമ്മീഷണറായിരുന്ന രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാൻ എത്തിയ സിബിഐ സംഘത്തെ പോലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തതോടെയാണ് സംഭവം രൂക്ഷമായത്. സംസ്ഥാന സർക്കാരിന്റെ അനുമതി തേടാതെയുള്ള സിബിഐ നീക്കത്തെ ചെറുക്കാൻ മുഖ്യമന്ത്രി മമതാ ബാനർജി കൂടി സ്ഥലത്തെത്തിയതോടെ വിഷയം കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പോരായി മാറി. അന്നു മുതൽ കേന്ദ്രത്തിന്റെ കണ്ണിലെ കരടായിരുന്ന രാജീവ് കുമാറിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്നു നീക്കുകയും ഡൽഹിയിലേക്കു സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ സിബിഐ നൽകിയ ഹർജിയിലാണ് കോടതി ഇന്നലെ നടപടിയെടുത്തത്.
ശാരദാ ചിട്ടിതട്ടിപ്പു കേസ്: രാജീവ്കുമാറിന്റെ അറസ്റ്റ് വിലക്ക് നീക്കി
01:34 AM May 18, 2019 | Deepika.com