മാൽവ (മധ്യപ്രദേശ്): മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയെ മഹത്ത്വവത്കരിക്കാനുള്ള ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയും മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രജ്ഞ സിംഗ് ഠാക്കൂറിന്റെ ശ്രമം ബിജെപിക്കു തലവേദനയായി.
വൈകുന്നേരം പ്രജ്ഞ സിംഗ് മാപ്പ് പറഞ്ഞെന്നു ബിജെപി വക്താവിനെക്കൊണ്ടു പറയിച്ചു പാർട്ടി തടിയൂരി. പക്ഷെ പ്രജ്ഞ അപ്പോൾ മാപ്പുപറഞ്ഞിരുന്നില്ല.
രാത്രി വൈകി പ്രജ്ഞയുടേതായി ഒരു വീഡിയോ പ്രസ്താവന ബിജെപി ഡൽഹിയിൽ പുറത്തിറക്കി. അതിലാണു മാപ്പ പേ ക്ഷ. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ആഗ്രഹിച്ചില്ലെന്നും ആർക്കെങ്കിലും വ്രണപ്പെട്ടെങ്കിൽ താൻ മാപ്പ് പറയുന്നെന്നും അതിൽ പറഞ്ഞു. ഗാന്ധിജി രാജ്യത്തിനുവേണ്ടി ചെയ്തതു മറക്കാനാവില്ലെന്നും താൻ അദ്ദേഹത്തെ ബഹുമാനിക്കുന്നെന്നും വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
ഒരു പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു ഗോഡ്സെ ദേശസ്നേഹിയാണെന്നു പ്രജ്ഞസിംഗ് പറഞ്ഞത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരൻ ഹൈന്ദവനാണെന്ന ചലച്ചിത്രതാരവും മക്കൾ നീതി മയ്യം പാർട്ടി സ്ഥാപകനുമായ കമൽഹാസന്റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു വിവാദപ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയിട്ടുള്ള പ്രജ്ഞ സിംഗ്.
പ്രജ്ഞസിംഗിന്റെ പരാമർശം തിരിച്ചടിച്ചതോടെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് ബിജെപി നേതൃത്വം രംഗത്തെത്തി. പരാമർശത്തോടു പൂർണമായും വിയോജിക്കുകയാണെന്നു പറഞ്ഞ ബിജെപി വക്താവ് ജി.വി.എൽ. നരസിംഹ റാവു അവരോട് വിശദീകരണം തേടുമെന്നും അറിയിച്ചു. പ്രജ്ഞയെ സ്ഥാനാർഥിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ മാപ്പ് പറയണമെന്നു ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർഥി ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു.
പ്രജ്ഞ മാപ്പ് പറഞ്ഞെന്നു ബിജെപി നേതാവ് ഹിതേഷ് ബാജ്പെ ആണ് പറഞ്ഞത്. അതിനുശേഷം പ്രജ്ഞ പറഞ്ഞത് “എനിക്കു പാർട്ടിയിൽ വിശ്വാസമുണ്ട്, പാർട്ടിയുടെ നിലപാടാണ് എന്റേതും” എന്നാണ്.
ബിജെപിക്കാരൊക്കെ ഗോഡ്സെയുടെ പിന്മുറക്കാരാണെന്നു കോൺഗ്രസിലെ സുർജേവാല ആക്ഷേപിച്ചു. “ബിജെപിക്കു ഗോഡ്സെ രാജ്യസ്നേഹിയും ഹേമന്ദ് കാർക്കറെ രാജ്യദ്രോഹിയുമാകും.
ആക്രമവും രക്തസാക്ഷികളെ അപമാനിക്കലും ബിജെപിയുടെ പാരന്പര്യസ്വഭാവമാണ്’’:സുർജേവാല കൂട്ടിച്ചേർത്തു.
രാഷ്ട്രപിതാവിനെ വധിച്ചയാൾ രാജ്യസ്നേഹിയാണെങ്കിൽ മഹാത്മാഗാന്ധി രാജ്യദ്രോഹിയാകുമോ എന്നു നാഷണൽ കോൺഫറൻസിലെ ഒമർ അബ്ദുള്ള ചോദിച്ചു.
ബിജെപിയിലെ ദേശീയവാദ താരങ്ങൾ ഭോപ്പാലിലെ സ്ഥാനാർഥിയെപ്പറ്റി എന്തു പറയുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചു.
ഗോഡ്സെ ദേശസ്നേഹിയെന്നു പ്രജ്ഞ സിംഗ് ഠാക്കൂർ
02:45 AM May 17, 2019 | Deepika.com