ന്യൂഡൽഹി: ബംഗാളിലെ ഒന്പതു ലോക്സഭാ മണ്ഡലങ്ങളിലെ പരസ്യപ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ദിവസം വെട്ടിക്കുറച്ചു.
കോൽക്കത്തയിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റോഡ്ഷോയ്ക്കിടെ തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി. വെള്ളിയാഴ്ച അവസാനിക്കേണ്ടിയിരുന്ന പരസ്യപ്രചാരണം ഇന്നു രാത്രി പത്തിന് അവസാനിക്കും. ഞായറാഴ്ചയാണു വോട്ടെടുപ്പ്. ഭരണഘടനയുടെ 324-ാം വകുപ്പ് നൽകുന്ന അധികാരങ്ങളുപയോഗിച്ച് രാജ്യത്ത് ആദ്യമായാണ് ഈ നടപടിയെന്ന് ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ ചന്ദ്രഭൂഷൺ കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപിയുടെ താത്പര്യപ്രകാരമാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെന്ന് തൃണമൂൽ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു. ഡംഡം, ബരാസത്ത്, ബസിർഘട്ട്, ജയനഗർ, മഥുരാപുർ, ഡയമണ്ട് ഹാർബർ, ജാദവ്പുർ, കോൽക്കത്ത ദക്ഷിൺ, കോൽക്കത്ത ഉത്തർ എന്നീ മണ്ഡലങ്ങളിലാണു പരസ്യപ്രചാരണം വെട്ടിക്കുറിച്ചത്.
ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി അത്രി ഭട്ടാചാര്യ, അഡീഷണൽ സെക്രട്ടറി, സിഐഡി അഡീഷണൽ ഡയറക്ടർ ജനറൽ രാജീവ്കുമാർ എന്നിവരെ തത്സ്ഥാനത്തുനിന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി.
ചൊവ്വാഴ്ച വൈകുന്നേരം കോൽക്കത്തയിൽ നടന്ന റോഡ്ഷോയിലാണ് വ്യാപക അക്രമങ്ങളുണ്ടായത്. ബംഗാൾ നവോത്ഥാനനായകൻ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കപ്പെട്ടു. സംഭവത്തിനു പിന്നിൽ ബിജെപിയാണെന്നാണു തൃണമൂൽ കോൺഗ്രസിന്റെ ആരോ പണം. ഇത് ഇക്കാര്യം സാധൂകരിക്കുന്ന വീഡിയോ തൃണമൂൽ പുറത്തുവിട്ടു.
ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച വൈകുന്നേരം വരെ പരസ്യ പ്രചാരണം നടക്കും. ഏഴാം ഘട്ടത്തോടെ 17-ാം ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിക്കും.
324-ാം വകുപ്പ്
തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനും ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നല്കുന്നതാണ് 324-ാം വകുപ്പ്. നടത്തിപ്പും ക്രമീകരണവും നിയന്ത്രണവും എന്നല്ലാതെ അവ വിശദീകരിച്ചിട്ടില്ല. വിശദീകരണമോ നിർവചനമോ ഇല്ലാത്തതിനാൽ കമ്മീഷൻ വ്യാഖ്യാനിക്കുന്നിടത്തോളമാണു കമ്മീഷന്റെ അധികാരം എന്നാണു കണക്കാക്കപ്പെടുന്നത്.
സംഘർഷം ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാളിൽ പ്രചാരണവിലക്ക്
01:19 AM May 16, 2019 | Deepika.com