ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഫോട്ടോ മോർഫ് ചെയ്ത് ഫേസ്ബുക്കിൽ പ്രചരിപ്പിച്ച സംഭവത്തിൽ ബിജെപി നേതാവ് പ്രിയങ്ക ശർമയെ അറസ്റ്റ് ചെയ്തത് പ്രഥമദൃഷ്ട്യാ സ്വേച്ഛാപ രമായ നടപടിയെന്നു സുപ്രീം കോടതി.
കോടതി ഉത്തരവിട്ടിട്ടും പ്രിയങ്കയെ ബംഗാൾ സർക്കാർ മോചിപ്പിച്ചില്ലെന്നു ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കോടതി ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്. ബംഗാൾ സർക്കാരിന്റെ നടപടികളിൽ അതൃപ്തി അറിയിച്ച കോടതി, ഉത്തരവ് നടപ്പിലാക്കാനാവില്ലെങ്കിൽ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇന്നലെ രാവിലെ ഒൻപതരയോടെ പ്രിയങ്കയെ മോചിപ്പിച്ചതായി ബംഗാൾ സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുഖത്തിനു പകരം മമതാ ബാനർജിയുടെ മുഖം വച്ചു ട്രോളുണ്ടാക്കി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെട്ട പ്രിയങ്കയെ അടിയന്തരമായി മോചിപ്പിക്കാൻ സുപ്രീംകോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു.
14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടതിനെ ചോദ്യം ചെയ്തു നൽകിയ ജാമ്യ ഹർജി പരിഗണിച്ചായിരുന്നു സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിന്റെ നടപടി. ജാമ്യം നൽകുന്നതിനു മുന്നോടിയായി ഫോട്ടോ മോർഫ് ചെയ്ത വിഷയത്തിൽ ഫേസ്ബുക്കിലൂടെ മാപ്പ് പറയണമെന്നു കോടതി നിർദേശിച്ചിരുന്നെങ്കിലും മാപ്പ് പറയില്ലെന്ന നിലപാടാണ് ജയിൽ മോചിതയായ പ്രിയങ്ക ശർമ ഇന്നലെ കോൽക്കത്തയിൽ മാധ്യമ പ്രവർത്തകരെ അറിയിച്ചത്.
മമതയുടെ ഫോട്ടോ മോർഫ് ചെയ്ത സംഭവം; അറസ്റ്റ് സ്വേച്ഛാപരമായ നടപടിയെന്നു സുപ്രീംകോടതി
01:19 AM May 16, 2019 | Deepika.com