ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വീണ്ടും ബിഎസ്പി അധ്യക്ഷ മായാവതി. ഗുജറാത്തിൽ മോദി മുഖ്യമന്ത്രിയായിരുന്ന കാലം കറുത്ത അധ്യായമാണെന്നും മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകാനുള്ള യോഗ്യത മോദിക്കില്ലെന്നും മായാവതി പറഞ്ഞു. വർഗീയ ലഹളയും അരാജകത്വവും വിദ്വേഷവും നിറഞ്ഞ കാലമായിരുന്നു മോദിയുടെ ഗുജറാത്ത് ഭരണം. ജിഎസ്ടിയും നോട്ടു നിരോധനവും നടപ്പാക്കിയതിലൂടെ മറ്റുള്ളവരെല്ലാം അഴിമതിക്കാരാണെന്നു വരുത്തിത്തീർത്ത് ബിജെപി നല്ലപിള്ള ചമയുകയാണ്.
അവരുടെ പ്രിയപ്പെട്ട കോടീശ്വരനായ അഴിമതിക്കാരൻ സാധാരണക്കാരൻ ബാങ്കിലിട്ട പണവുമായി രാജ്യം വിട്ടു. നോട്ട് നിരോധനം വലിയൊരു കുംഭകോണമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.
ദളിത് കി ബേട്ടി (ദളിതന്റെ പെൺകുട്ടി) എന്നല്ല, ദൗതല് കി ബേട്ടി(സന്പന്നയായ പെൺകുട്ടി) എന്നു തന്നെ വിളിക്കുന്നവർ ജാതിഭ്രാന്തരും ഇടുങ്ങിയ ചിന്തയുള്ളവരുമാണ്. ഇവരാണ് ദളിതർക്ക് സംവരണം വേണ്ടെന്നു പറയുന്നത്.
നാലു തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്തെ വികസനപ്രവർത്തനങ്ങളും ക്രമസമാധാന പാലനവും ജനം എക്കാലവും ഓർമിക്കുമെന്നും മായാവതി അവകാശപ്പെട്ടു.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം കറുത്ത അധ്യായമെന്നു മായാവതി
11:44 PM May 15, 2019 | Deepika.com