ചണ്ഡിഗഡ്: തനിക്ക് അമൃത്സർ ലോക്സഭാ സീറ്റ് നിഷേധിച്ചതിനു പിന്നിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും എഐസിസി സെക്രട്ടറി ആശാകുമാരിയുമാണെന്നു പഞ്ചാബ് മന്ത്രിയും കോൺഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ.
പഞ്ചാബിലെ 13 സീറ്റിലും പാർട്ടിയെ വിജയിപ്പിക്കാൻ കഴിയുമെന്നാണ് അമരീന്ദർ സിംഗ് വിചാരിക്കുന്നതെന്ന് നവജ്യോത് കൗർ പറഞ്ഞു.
അമരീന്ദർ സിംഗ് ഞങ്ങളുടെ ജൂണിയർ ക്യാപ്റ്റനാണ്. രാഹുൽഗാന്ധിയാണ് ഞങ്ങളുടെ സീനിയർ ക്യാപ്റ്റൻ. ജൂണിയർ ക്യാപ്റ്റൻ പറയുന്നത് 13 സീറ്റുകളിലും വിജയിപ്പിക്കുമെന്നാണ്. ക്യാപ്റ്റൻ സാഹിബ് പ്രചാരണം നടത്തുന്നുണ്ട്. ആശാകുമാരിയും താര പ്രചാരകയാണ്. സിദ്ദു സാഹിഹ് രാഹുൽ ആവശ്യപ്പെടുന്നിടത്ത് പ്രചാരണത്തിനു പോകും-നവജ്യോത് കൗർ പറഞ്ഞു. രാഹുൽഗാന്ധിയാണ് തന്റെ ക്യാപ്റ്റനെന്ന് കഴിഞ്ഞ വർഷം സിദ്ദു പ്രസ്താവിച്ചത് വൻ വിവാദമായിരുന്നു.
ചണ്ഡിഗഡ് സീറ്റിൽ മത്സരിക്കാനും നവജ്യോത് കൗറിനു താത്പര്യമുണ്ടായിരുന്നു. എന്നാൽ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പവൻകുമാർ ബൻസാലിനാണു കോൺഗ്രസ് സീറ്റ് നല്കിയത്.
സിദ്ദു മൂന്നു തവണ വിജയിച്ച മണ്ഡലമാണു അമൃത്സർ. സിറ്റിംഗ് എംപി ഗുർജിത് സിംഗ് ഓജ്ലയെയാണു കോൺഗ്രസ് മത്സരിപ്പിക്കുന്നത്.
സീറ്റ് നിഷേധിച്ചതിനു പിന്നിൽ അമരീന്ദറെന്നു സിദ്ദുവിന്റെ ഭാര്യ
12:21 AM May 15, 2019 | Deepika.com