ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ 63.4 ശതമാനം പോളിംഗ് രേഖപ്പെടുത്തി. യുപി, ബിഹാർ, ഹരിയാന, മധ്യപ്രദേശ്, ജാർഖണ്ഡ്, ബംഗാൾ, ഡൽഹി എന്നിവിടങ്ങളിലെ 59 മണ്ഡലങ്ങളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പു നടന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, യുപിഎ ചെയർപേഴ്സൺ സോണിയഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവർ ഇന്നലെ വോട്ട് ചെയ്ത പ്രമുഖരിൽ ഉൾപ്പെടുന്നു. മേയ് 19നു നടക്കുന്ന ഏഴാം ഘട്ടത്തിൽ 59 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പു നടക്കും.
ഇന്നലെ പശ്ചിമബംഗാളിൽ 80 ശതമാനത്തിലധികം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ബംഗാളിൽ പരക്കെ അക്രമസംഭവങ്ങളുണ്ടായി. ഘട്ടൽ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ഭാരതി ഘോഷിനെതിരേ രണ്ടു തവണ ആക്രമണമുണ്ടായി.
യുപിയിലെ സുൽത്താൻപുരിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധിയും എതിർസ്ഥാനാർഥി ബിഎസ്പിയിലെ ചന്ദ്ര ഭദ്ര സിംഗും തമ്മിൽ വാക്കേറ്റമുണ്ടായി. ഭദോഹിയിൽ പ്രിസൈഡിംഗ് ഓഫീസറെ ബിജെപി എംഎൽഎയും നാലു പേരും ചേർന്ന് മർദിച്ചു.
ബിഹാറിൽ 59.38 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 14 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്ന യുപിയിൽ 54 ശതമാനമാണു പോളിംഗ്. ഹരിയാന(66.30%), ജാർഖണ്ഡ്(64.46%), മധ്യപ്രദേശ്(59.96%), ഡൽഹി(60%) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ പോളിംഗ്.
ആറാംഘട്ടത്തിൽ 63.4% പോളിംഗ്
12:40 AM May 13, 2019 | Deepika.com