ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പ് അഞ്ചു ഘട്ടം പൂർത്തിയാകുന്പോൾ നിർണായക നീക്കം നടത്താനൊരുങ്ങി പ്രതിപക്ഷം. തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെവന്നാൽ ഏറ്റവും വലിയ കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാൻ പദ്ധതിയിട്ടു എന്നാണു വിവരം. ഇക്കാര്യം ചൂണ്ടിക്കാട്ടി 21 പ്രതിപക്ഷ പാർട്ടികൾ ഒപ്പുവച്ച കത്ത് രാഷ്ട്രപതി ക്കു നൽകാനാണു നീക്കം.
ആർക്കും ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നത്. തെരഞ്ഞെടുപ്പു ഫലം അറിയാതെ ഒന്നും പറഞ്ഞിട്ടു കാര്യമില്ലെന്നാണ് കോണ്ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി കഴിഞ്ഞ ദിവസം പറഞ്ഞത്. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതയില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി റാം മാധവും പ്രതികരിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിനു ശേഷം ഏറ്റവും വലിയ കക്ഷിയെ രാഷ്ട്രപതി ക്ഷണിച്ചാൽ പ്രാദേശിക പാർട്ടികളെയും സഖ്യങ്ങളെയും തകർക്കുന്നതിന് അവസരമൊരുങ്ങും. ഇതു മുന്നിൽക്കണ്ടാണ് തെരഞ്ഞെടുപ്പു നടപടികൾ പൂർത്തിയായാൽ ഉടൻ പ്രതിപക്ഷം രാഷ്്ട്രപതിയെ കാണാൻ ഒരുങ്ങുന്നത്.
543 സീറ്റുകൾ ഉള്ള ലോക്സഭയിൽ ഭൂരിപക്ഷത്തിന് 272 സീറ്റുകളാണു വേണ്ടത്. 2014 തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് 282 സീറ്റുകളാണ് നേടിയത്. സഖ്യകക്ഷികൾ എല്ലാംകൂടി ആയപ്പോൾ എൻഡിഎക്ക് 336 സീറ്റുകളായി. കഴിഞ്ഞ വർഷങ്ങളിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ ബിജെപിയെ വിവിധ ഗവർണർമാർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതുകൂടി കണക്കിലെടുത്താണ് ഇപ്പോൾ തെരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ പ്രതിപക്ഷം രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നത്.
ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിൽ വലിയ കക്ഷിയെ ക്ഷണിക്കരുത്
12:17 AM May 09, 2019 | Deepika.com