ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതിയുടെ റിട്ടയേഡ് ജസ്റ്റീസ് എ.കെ. പട്നായിക്കിനെ സുപ്രീം കോടതി ചുമതലപ്പെടുത്തി.
അനുകൂല വിധി നേടുന്നതിനായി കോർപറേറ്റുകളും കോടതിയിലെ ജീവനക്കാരും ചേർന്നു നടത്തുന്ന ഇടപെടലുകളെ കുറിച്ചും സുപ്രീംകോടതി രജിസ്ട്രിയെ സ്വാധീനിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും അന്വേഷണം നടത്തണം. ജസ്റ്റീസ് പട്നായിക്കിന്റെ മേൽനോട്ടത്തിൽ നടത്തുന്ന അന്വേഷണങ്ങൾക്ക് സിബിഐ, ഇന്റലിജൻസ് ബ്യൂറോ, ഡൽഹി പോലീസ് എന്നീ ഏജൻസികൾ ആവശ്യമായ സഹകരണം നൽകണമെന്നും ജസ്റ്റീസ് അരുണ് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.
പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിച്ചാ ൽ മതിയെന്നും ജുഡീഷൽ അന്വേഷണം ആവശ്യമില്ലെന്നുമുള്ള അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെയും വാദം തള്ളിയാണ് ഉത്തരവ്. താൻ നൽകിയ തെളിവുകളും റിപ്പോർട്ടുകളും പ്രാഥമിക രേഖകളായി കണക്കാക്കണമെന്ന അഭിഭാഷകൻ ഉത്സവ് സിംഗ് ബെയിൻസിന്റെ അവകാശവാദം തള്ളിയ കോടതി, ഇവ അന്വേഷണ സമിതിക്കു മുന്പാകെ സമർപ്പിക്കാൻ നിർദേശിച്ചു.
ചീഫ് ജസ്റ്റീസിനെതിരേ വ്യാജ കേസുണ്ടാക്കുന്നതിന് അജയ് എന്ന ആൾ ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തെന്നും ഇവർക്കു പിന്നിൽ സുപ്രീംകോടതിയിൽനിന്നു പുറത്തായ രണ്ട് കോർട്ട് മാർഷൽമാരാണെന്നുമാണ് ബെയിൻസ് ആരോപിച്ചിരുന്നത്. ഈ ആരോപണങ്ങളിൽ വസ്തുതയുണ്ടെന്നു ബോധ്യപ്പെട്ടാലാവും തുടരന്വേഷണത്തിലേക്കു ജസ്റ്റീസ് പട്നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘം കടക്കുക. അന്വേഷണത്തിന്റെ റിപ്പോർട്ടുകൾ മുദ്രവച്ച കവറിൽ സമർപ്പിക്കണം.
ഈ അന്വേഷണം ചീഫ് ജസ്റ്റീസിനെതിരേ ലൈംഗിക പീഡനത്തിനു മുൻ കോടതി ജീവനക്കാരി നൽകിയ പരാതിയിന്മേലുള്ള ജസ്റ്റീസ് എസ്.എ. ബോബ്ഡെ സമിതിയുടെ നടപടികളെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. റിലയൻസ് മേധാവി അനിൽ അംബാനിക്കെതിരേയുള്ള ഉത്തരവ് തിരുത്തിയ സംഭവത്തിൽ കോർട്ട് മാർഷൽമാരായ തപൻ ചക്രവർത്തി, മാനവ് ശർമ എന്നിവരെ കോടതി നേരത്തേ പുറത്താക്കിയിരുന്നു. ഇവർക്കെതിരേയാണ് ബെയിൻസിന്റെ ആരോപണം.
സാന്പത്തിക തട്ടിപ്പ് കേസിൽ ആരോപണമുയർന്നിട്ടുള്ള റോമേഷ് ശർമ, ജെറ്റ് എയർവെയ്സ് മേധാവി നരേഷ് ഗോയൽ, അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം എന്നിവരുടെ പേരുകളും ബെയിൻസ് ബുധനാഴ്ച നൽകിയ സത്യവാങ്മൂലത്തിൽ ഉൾപ്പെട്ടിരുന്നു. ഇന്നലെ അധിക സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും അതിലെ വിവരങ്ങൾ വെളിപ്പെടുത്താൻ കോടതിയും അഭിഭാഷകനും തയാറായില്ല.
തീകൊണ്ടുള്ള കളി: ജസ്റ്റീസ് മിശ്ര
ഉത്സവ് സിംഗ് ബെയിൻസിന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്തുവിടണമെന്ന എ ജിയുടെ വാദം കോടതിയെ ചൊടിപ്പിച്ചു. കോടതി നടപടികളെ സ്വാധീനിക്കാനുള്ള ശ്രമം വളരെ ഗൗരവത്തോടെ കാണണമെന്നു പറഞ്ഞ ജസ്റ്റീസ് അരുണ് മിശ്ര, പണത്തിന്റെ അധികാരവും രാഷ്ട്രീയ അധികാരവുമാണ് സുപ്രീംകോടതിയെ നിയന്ത്രിക്കുന്നതെന്ന ആരോപണം വകവയ്ക്കാനാവില്ലെന്നും വ്യക്തമാക്കി.
തീ കൊണ്ടാണ് ഇവർ കളിക്കുന്നത്. പണത്തിലൂടെയും അധികാരത്തിലൂടെയും സുപ്രീംകോടതിയെവരെ റിമോട്ട് കണ്ട്രോളിൽ നിർത്താമെന്നാണ് ചിലർ കരുതുന്നത്. ഇവരുടെ പേരുകൾ തത്കാലം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. മൂന്നു നാല് വർഷങ്ങളായി സുപ്രീംകോടതി പണാധികാരത്തിലും രാഷ്ട്രീയഅധികാരത്തിലുമാണ് നിയന്ത്രിക്കപ്പെടുന്നതെന്ന് ആരോപിക്കപ്പെടുന്നുണ്ട്. ഇത്തരം ആരോപണങ്ങൾ തങ്ങളെ ആശങ്കപ്പെടുത്തുന്നു.
ജിജി ലൂക്കോസ്
ചീഫ് ജസ്റ്റീസിനെതിരായ ആരോപണത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ റിട്ട. ജസ്റ്റീസ് പട്നായിക്
01:17 AM Apr 26, 2019 | Deepika.com