ന്യൂഡൽഹി: തമിഴ്നാട്ടിലെ അന്വേഷണങ്ങളാണു ശ്രീലങ്കയിലെ ഭീകരാക്രമണ ത്തെപ്പറ്റി മുന്നറിയിപ്പ് നല്കാൻ ഇന്ത്യയെ സഹായിച്ചത്.
കഴിഞ്ഞ ഡിസംബർ 19-നു നടന്ന റെയ്ഡുകളിൽ ലഭിച്ച പെൻഡ്രൈവുകൾ, മൊബൈൽ ഫോണുകൾ, മെമ്മറി കാർഡുകൾ, സിഡികൾ തുടങ്ങിയവയാണ് ഭീകരരെപ്പറ്റി സൂചന നല്കിയത്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആണ് റെയ്ഡ് നടത്തിയത്. ഇതിൽ ലഭിച്ച സാധനങ്ങൾ ചാരസംഘടനയായ റോ (റിസർച്ച് ആൻഡ് അനാലിസ് വിംഗ്)യ്ക്കു കൈമാറി. റോ പരിശോധിച്ചപ്പോഴാണു മൗലവി സഹറാൻ ബിൻ ഹാഷിം ഭീകരപ്രവർത്തനത്തിനും ചാവേർ ആക്രമണങ്ങൾക്കും ആഹ്വാനം ചെയ്യുന്നതു മനസിലായത്. കിഴക്കൻ ലങ്കയിൽ നാഷണൽ തൗഹീദ് ജമാ അത്തി(എൻടിജെ)ന്റെ ഒരു വിഭാഗത്തെ നയിക്കുന്ന ആളാണു ബിൻ ഹാഷിം. നാല്പതിനും അൻപതിനുമിടയിൽ പ്രായമുണ്ട് ഇയാൾക്ക്.കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിന് കോയന്പത്തൂരിൽനിന്ന് ആറ് ഐഎസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദു ആരാധനാലയങ്ങളും സ്ഥാപനങ്ങളും തകർക്കാൻ ഒരുങ്ങുന്നവരായിരുന്നു ഇവർ. ഇവർ ബിൻ ഹാഷിമിന്റെ വീഡിയോകൾ നിരന്തരം കാണുന്നവരായിരുന്നു. അമുസ്ലിംകളെ ഒരു പാഠം പഠിപ്പിക്കത്തക്ക സംഭവം ഉടനേ ഉണ്ടാകുമെന്ന് അയാൾ വീഡിയോകളിൽ പറഞ്ഞിരുന്നു.
എ. മുഹമ്മദ് ആഷിഖ്, എസ്. ഇസ്മായിൽ, ഷംസുദീൻ, മുഹമ്മദ് സലാഹുദീൻ, ജാഫർ ഷാദിഖ് അലി, ഷാഹുൽ ഹമീദ് എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഇവരിൽനിന്നു കിട്ടിയ വിവരങ്ങൾ വച്ച് വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. കുനിയമുത്തൂർ, ഉക്കഡം, ഒട്ടേരി, തിണ്ടിവനം, കോയന്പത്തൂരിലെ വെറൈറ്റി ഹാൾ റോഡ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.
ഇവിടങ്ങളിൽനിന്നു ലഭിച്ച വിവരങ്ങൾ ബിൻ ഹാഷിം ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ ഏകദേശരൂപം നല്കി. അയാളുടെ മൊബൈൽ നന്പറും ഇന്ത്യൻ രഹസ്യാന്വേഷകർക്കു ലഭിച്ചു.കൊളംബോയിലെ ഷാൻഗ്രി ലാ ഹോട്ടലിലെ ചാവേർ സ്ഫോടനത്തിൽ ഇയാൾ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യൻ ഏജൻസികൾ കരുതുന്നത്.
ഇയാൾ തമിഴ്നാട്ടിൽ നിരന്തരം വന്നുപോയിരുന്നതായി ശ്രീലങ്ക മുസ്ലിം കൗൺസിൽ വൈസ് പ്രസിഡന്റ് ഹിൽമി അഹമ്മദ് പറഞ്ഞിട്ടുണ്ട്. മത്സ്യബന്ധനബോട്ടുകളിലും വള്ളങ്ങളിലുമാണ് ഇയാൾ കടൽ കടന്നിരുന്നത്.
ശ്രീലങ്കൻ കൂട്ടക്കുരുതി; ഭീകരരെപ്പറ്റി സൂചന ലഭിച്ചത് തമിഴ്നാട്ടിലെ റെയ്ഡിൽ
01:01 AM Apr 25, 2019 | Deepika.com