ന്യൂഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ഉത്തരവിന്മേൽ വിവാദ പരാമർശം ഉന്നയിച്ച വിഷയത്തിലെ കോടതിയലക്ഷ്യ കേസിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസയച്ചു. കേസിൽ തന്റെ കക്ഷിയിൽ നിന്നു വിശദീകരണം തേടുക മാത്രമേ ചെയ്തുള്ളുയെന്നും നോട്ടീസയച്ചിട്ടില്ലെന്നും രാഹുലിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ചൂണ്ടിക്കാട്ടിയത് പരിഗണിച്ചാണ് കോടതിയുടെ നടപടി.
കേസിൽ രാഹുൽ ഗാന്ധി നേരിട്ടു ഹാജരാകേണ്ടതില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്, കോടതിയലക്ഷ്യം ആരോപിച്ചുള്ള ഹർജി റഫാൽ കേസിലെ പുനഃപരിശോധന ഹർജികൾക്കൊപ്പം പരിഗണിക്കുമെന്നും അറിയിച്ചു.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ഉത്തരവിന്മേൽ സുപ്രീം കോടതിയെ ഉദ്ധരിച്ചു നടത്തിയ വിവാദ പരാമർശങ്ങളിൽ ഖേദം അറിയിച്ച് രാഹുൽ ഗാന്ധി തിങ്കളാഴ്ച സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, ഇതു പരിശോധിക്കാതെയാണ് ഇന്നലെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്. എന്നാൽ, രാഹുലിന്റെ ഖേദ പ്രകടനം വെറും വായിട്ടടി മാത്രമാണെന്നും അതിനാൽ ഖേദ പ്രകടനം തള്ളിക്കളയണമെന്നും കോടതിയലക്ഷ്യം ആരോപിച്ചു ഹർജി നൽകിയ ബിജെപി എംപി മീനാക്ഷി ലേഖിക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി ആവശ്യപ്പെട്ടു. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷൻ അമേഠി മുതൽ വയനാട് വരെ സുപ്രീം കോടതിയുടെ ഉത്തരവ് മുൻനിർത്തി കാവൽക്കാരൻ കള്ളനാണെന്നു (ചൗക്കിദാർ ചോർ ഹേ) ആവർത്തിക്കുന്നു. എന്നിട്ടു സുപ്രീംകോടതിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്ക് ഖേദം പ്രകടിപ്പിച്ചതു ബ്രാക്കറ്റിലിട്ടുള്ള പ്രസ്താവനയാണ് സമർപ്പിച്ചതെന്നും ഇക്കാര്യത്തിൽ വിശദീകരണം തേടണമെന്നും റോഹ്തഗി ആവശ്യപ്പെട്ടു.
എന്നാൽ, രാഹുൽ നൽകിയ സത്യവാങ്മൂലത്തിലേക്കും കേസിലെ മറ്റു വാദങ്ങളിലേക്കും കോടതി കടന്നില്ല. റഫാൽ പുനഃപരിശോധന ഹർജികൾക്കൊപ്പം മാത്രമേ ഈ ഹർജിയും പരിഗണിക്കൂയെന്നും കേസിൽ അധിക സത്യവാംഗ്മൂലം സമർപ്പിക്കാൻ രാഹുൽ ഗാന്ധിക്കു ആവശ്യത്തിനു സമയം അനുവദിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു. ഇതേ തുടർന്ന് തന്റെ കക്ഷി രാഹുലിനു കേസിൽ നോട്ടീസയച്ചിട്ടില്ലെന്നും ഹർജിയിൽ വിശദീകരണം തേടുക മാത്രമേ ചെയ്തിട്ടുള്ളൂയെന്നും അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടുകയായിരുന്നു.
ചൗക്കിദാർ ചോർ ഹേ എന്ന രാഷ്ട്രീയ മുദ്രാവാക്യം കഴിഞ്ഞ 18 മാസമായി ഉപയോഗിക്കുന്നതാണെന്നും അതു സുപ്രീം കോടതിയുമായി ബന്ധപ്പെടുത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും സിംഗ്വി വിശദമാക്കി.
“സുപ്രീംകോടതിയും പറഞ്ഞിരിക്കുന്നു, കാവൽക്കാരൻ കള്ളനാണ്’’- എന്നു രാഹുൽ ഗാന്ധി നടത്തിയ പരാമർശം കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി ബിജെപി എംപി മീനാക്ഷി ലേഖി നൽകിയ കേസിലാണ് രാഹുൽ സത്യവാംഗ്മൂലം നൽകിയത്. സുപ്രീംകോടതി ഉത്തരവിനെ കുറിച്ചു വേണ്ടത്ര പരിശോധനയോ ഉത്തരവ് വായിച്ചു നോക്കുകയോ ചെയ്യാതെയാണ് താൻ പരാമർശം നടത്തിയതെന്നു രാഹുൽ വക്തമാക്കിയിരുന്നു.
ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലുടെയും ലഭ്യമായ വിവരങ്ങൾ മാത്രമേ ഉത്തരവിനെ കുറിച്ചുണ്ടായിരുന്നുള്ളൂ. കാവൽക്കാരൻ കള്ളനാണെന്ന (ചൗക്കിദാർ ചോർ ഹേ) രാഷ് ട്രീയ മുദ്രാവാക്യം കോടതി നടപടികളുമായി ചേർത്തുപയോഗിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. ഇക്കാര്യത്തിൽ താൻ നടത്തിയ പരാമർശങ്ങളിൽ കോടതിയുടെ ഉത്തരവ് കടന്നുകൂടിയത് നിർഭാഗ്യകരമാണെന്നും കോടതിയുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ ഖേദം പ്രകടപ്പിക്കുന്നതായും രാഹുൽ വിശദമാക്കുന്നു.
കോടതിയലക്ഷ്യ കേസ്: രാഹുലിനു സുപ്രീംകോടതിയുടെ നോട്ടീസ്
12:03 AM Apr 24, 2019 | Deepika.com