ന്യൂഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ഉത്തരവിന്മേൽ സുപ്രീം കോടതിയെ ഉദ്ധരിച്ച് നടത്തിയ വിവാദ പരാമർശത്തിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഖേദം പ്രകടിപ്പിച്ചു. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിൽ പറഞ്ഞുപോയതാണെന്നും ഇതു സംബന്ധിച്ച രാഷ്ട്രീയ ചർച്ചകളിലേക്കു കോടതിയെ വലിച്ചിഴയ്ക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും രാഹുൽ വിശദമാക്കി.
സുപ്രീം കോടതി ഉത്തരവിനെ കുറിച്ചു വേണ്ടത്ര പരിശോധനയോ ഉത്തരവ് വായിച്ചു നോക്കുകയോ ചെയ്യാതെയാണ് ഈ പരാമർശം നടത്തിയത്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലുടെയും ലഭ്യമായ വിവരങ്ങൾ മാത്രമേ ഉത്തരവിനെ കുറിച്ചുണ്ടായിരുന്നുള്ളൂ. കാവൽക്കാരൻ കള്ളനാണെന്ന (ചൗക്കിദാർ ചോർ ഹേ) രാഷ്ട്രീയ മുദ്രാവാക്യം കോടതി നടപടികളുമായി ചേർത്തുപയോഗിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. ഇക്കാര്യത്തിൽ താൻ നടത്തിയ പരാമർശങ്ങളിൽ കോടതിയുടെ ഉത്തരവ് കടന്നുകൂടിയത് നിർഭാഗ്യകരമാണെന്നും കോടതിയുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ ഖേദം പ്രകടപ്പിക്കുന്നതായും രാഹുൽ വിശദമാക്കുന്നു.
അതേസമയം, തന്റെ എതിരാളികൾ സുപ്രീം കോടതി ഉത്തരവുകൾ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നെന്നും സത്യവാങ്മൂലത്തിൽ രാഹുൽ ആരോപിച്ചു. സുപ്രീം കോടതി തങ്ങൾക്കു ക്ലീൻചിറ്റ് നൽകിയെന്നാണ് അവർ പറയുന്നത്. സുപ്രീം കോടതി എന്തെങ്കിലും തീർപ്പുണ്ടാക്കാത്ത കാര്യങ്ങളിൽ അവകാശവാദം നടത്തുന്നതു തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്നതാണെന്നും കോണ്ഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി നടത്തിയ പരാമർശം കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി ബിജെപി എംപി മീനാക്ഷി ലേഖി നൽകിയ കേസിലാണ് രാഹുൽ സത്യവാങ്മൂലം നൽകിയത്.
“സുപ്രീം കോടതിയും പറഞ്ഞിരിക്കുന്നു, കാവൽക്കാരൻ കള്ളനാണ്’’- എന്ന പരാമർശം കോടതിയലക്ഷ്യമാണെന്നായിരുന്നു മീനാക്ഷി ലേഖി വാദിച്ചത്. കേസ് ഇന്ന് കോടതി വീണ്ടും പരിഗണിച്ചേക്കും.
വിവാദ പരാമർശം: രാഹുൽ ഖേദം പ്രകടിപ്പിച്ചു
12:59 AM Apr 23, 2019 | Deepika.com