ന്യൂഡൽഹി: വർഗീയ പരാമർശം നടത്തിയതിന്റെ പേരിൽ കോണ്ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ധുവിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. സിദ്ധുവിന്റെ പരാമർശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. മുസ്ലീം വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപി ജയിക്കാൻ ഇടവരരുതെന്നായിരുന്നു സിദ്ധുവിന്റെ പരാമർശം.
ബിഹാറിലെ കാതിഹാറിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സിദ്ധു വിവാദ പ്രസംഗം നടത്തിയത്. തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെയും ബിജെപിയെയും പരാജയപ്പെടുത്തണമെന്നും ഇതിനായി മുസ്ലിംകൾ കൂട്ടത്തോടെ ബിജെപിക്കെതിരായി വോട്ട് ചെയ്യണമെന്നും സിദ്ധു ആവശ്യപ്പെട്ടു. സംഭവത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറോടു റിപ്പോർട്ട് തേടിയതിനു ശേഷമാണ് സിദ്ധുവിന് കാരണം കാണിക്കൽ നോട്ടീസയച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നിർദേശം. വിവാദ പ്രസംഗത്തിന്റെ പേരിൽ സിദ്ധുവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
സിദ്ധുവിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
12:41 AM Apr 22, 2019 | Deepika.com