ഭോപ്പാൽ: ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയും മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂറിനു തെരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസയച്ചു.
അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കുന്നതിൽ പങ്കുചേരാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന പരാമർശം ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടീസ്. ടെലിവിഷൻ ചാനലിലാണു പ്രജ്ഞാ സിംഗിന്റെ വിവാദ പരാമർശം.
വിശദീകരണം തേടി വരണാധികാരികൂടിയായ ഭോപ്പാൽ കലക്ടർ സുധം ഖാദെ ശനിയാഴ്ച രാത്രിയാണു നോട്ടീസ് നൽകിയത്. അതേസമയം പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നും നിയമങ്ങൾ അനുസരിച്ചു മറുപടി നൽകുമെന്നും അവർ വിശദീകരിച്ചു.
മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര എടിഎസ് തലവൻ ഹേമന്ദ് കർക്കറെയ്ക്കെതിരേ പ്രജ്ഞാ സിംഗ് കഴിഞ്ഞദിവസം നടത്തിയ പരാമർശവും വിവാദമായിരുന്നു. കർക്കറയെ താൻ ശപിച്ചുകൊന്നതാണെന്നായിരുന്നു അവർ പറഞ്ഞത്. പ്രതിഷേധം ശക്തമായതോടെ അവർ മാപ്പ് പറഞ്ഞിരുന്നു.
ബാബറി മസ്ജിദ് പരാമർശം: പ്രജ്ഞാ സിംഗിനു തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്
12:41 AM Apr 22, 2019 | Deepika.com