ന്യൂഡൽഹി: ആർഎസ്എസിനെയും ബിജെപിയേയും രൂക്ഷമായി വിമർശിച്ചു കൊണ്ടുള്ള സിപിഐയുടെ രാഷ്ട്രീയ പ്രചാരണ പ്രസംഗം സംപ്രേഷണം ചെയ്യാനാകില്ലെന്ന് ദൂരദർശൻ. മുൻകൂട്ടി നൽകിയ പ്രസംഗത്തിന്റെ എഴുതിയ രൂപത്തിൽ ആർഎസ്എസിനെയും ബിജെപിയേയും വിമർശിക്കുന്ന ഭാഗങ്ങൾ വെട്ടിക്കളയണമെന്നാണ് പ്രസംഗം അവതരിപ്പിക്കാനെത്തിയ സിപിഐ ദേശീയ കൗണ്സിൽ സെക്രട്ടറിയും രാജ്യസഭ എംപിയുമായ ബിനോയ് വിശ്വത്തോട് ദൂരദർശൻ അധികൃതർ ആവശ്യപ്പെട്ടത്.
എന്നാൽ, രാഷ്ട്രീയ വിമർശനങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള പ്രസംഗം അവതരിപ്പിക്കാൻ തയാറല്ലെന്നു വ്യക്തമാക്കിയ ബിനോയ് വിശ്വം ദൂരദർശൻ അധികൃതരുടെ പക്കൽനിന്നു വിശദീകരണവും എഴുതിവാങ്ങി. സംഭവത്തിൽ ദൂരദർശനെതിരേ പരാതി നൽകി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.രാഷ്ട്രീയ വിമർശനങ്ങൾ പാടേ വെട്ടിക്കളയുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി പറഞ്ഞു.
തെരഞ്ഞെടുപ്പു കമ്മീഷൻ ഉൾപ്പടെയുള്ള സ്വതന്ത്ര സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും ബിജെപി സർക്കാർ കൈയടക്കിവച്ചു നിയന്ത്രിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭോപ്പാലിൽ സാധ്വി പ്രഗ്യ സിംഗിനെ സ്ഥാനാർഥി ആക്കിയതോടെ ബിജെപിയുടെ തീവ്ര ഹിന്ദുത്വ നിലപാട് വെളിപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദൂരദർശൻ ഇന്നലെ റിക്കാർഡ് ചെയ്യാനിരുന്ന പ്രസംഗം 25ന് സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, വെട്ടിത്തിരുത്തലുകളോടെയുള്ള പ്രസംഗത്തിന് തയാറല്ലെന്ന് ബിനോയ് വിശ്വം നിലപാട് എടുത്തതിനാൽ ഈ സംപ്രേഷണം നടക്കില്ല.
അതേസമയം, വളരെ ചെറിയ മാറങ്ങളോടെ സിപിഐയുടെ പ്രചാരണ പ്രസംഗം ആകാശവാണി റിക്കാർഡ് ചെയ്തിട്ടുണ്ട്. ഇത് 25ന് പ്രക്ഷേപണം ചെയ്യും. ദൂരദർശൻ വിലക്കിയ പല പരാമർശങ്ങളും ആകാശവാണിയുടെ പ്രസംഗത്തിൽ റിക്കാർഡ് ചെയ്തിട്ടുണ്ടെ ന്നതും ശ്രദ്ധേയമാണ്.
വംശീയ ആധിപത്യ ആശയങ്ങൾ പിൻതുടരുന്ന ആർഎസ്എസിന്റെ ആജ്ഞാനുവർത്തിയായ എൻഡിഎ സർക്കാരിനു കീഴിൽ ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുകയാണെന്നത് ഉൾപ്പടെയുള്ള പരാമർശങ്ങളാണ് വെട്ടി നീക്കണമെന്ന് ആവശ്യപ്പെട്ടത്. ഭരണഘടനാ വിദഗ്ധൻ എന്നു വിശേഷിപ്പിച്ച് ദൂരദർശൻ അധികൃതർ വിളിച്ചു വരുത്തിയ ഉദ്യോഗസ്ഥൻ സുഭാഷ് കശ്യപ്, അജയ് ചതുർവേദി, ആദർശ് കെ. ആസാദ് എന്നിവരാണ് തന്നോട് പ്രസംഗത്തിൽ വെട്ടിത്തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം ഡൽഹി സിപിഐ ആസ്ഥാനത്തു വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ പറഞ്ഞു.
ആർഎസ്എസ് പിന്തുണയ്ക്കുന്ന ബിജെപി ഒരിക്കൽകൂടി അധികാരത്തിലെത്തിയാൽ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ അന്ത്യമായിരിക്കുമെന്നും സിപിഐയുടെ രാഷ്ട്രീയ പ്രസംഗത്തിൽ പറയുന്നു. ഇതുൾപ്പെടെ ഫാസിസ്റ്റ് ആശയങ്ങളാൽ നയിക്കപ്പെടുന്ന എന്ന പ്രയോഗവും പ്രസംഗത്തിൽ നിന്നു നീക്കം ചെയ്യണമെന്നു ദൂരദർശൻ ആവശ്യപ്പെട്ടു.
ആർഎസ്എസിനും ബിജെപിക്കും വിമർശനം: പ്രസംഗത്തിൽ കത്രിക വച്ച് ദൂരദർശൻ
11:13 PM Apr 18, 2019 | Deepika.com