ശ്രീനഗർ: കഷ്മീരില് സൈനിക ജീപ്പിന്റെ ബോണറ്റിൽ കെട്ടിവച്ച് മനുഷ്യകവചമാക്കിയതിലൂടെ വാർത്തകളിൽ ഇടം പിടിച്ച ഫറൂഖ് അഹമ്മദ് ദാറിനു തെരഞ്ഞെടുപ്പ് ചുമതല. നിലവിൽ ആരോഗ്യ വകുപ്പിൽ സ്വീപ്പറാണ് ഫറൂഖ് അഹമ്മദ്. കഴിഞ്ഞ ബുധനാഴ്ച മുതൽ തെരഞ്ഞെടുപ്പു ജോലിയിൽ അദ്ദേഹം പ്രവേശിച്ചു.
2017 ഏപ്രിൽ ഒന്‍പതിനായിരുന്നു ഫറൂഖ് അഹമ്മദിനെ മനുഷ്യകവചമാക്കിയ സംഭവം നടന്നത്. ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഫാറൂഖ് അഹമ്മദ് ഖാന് എന്ന ഇരുപത്താറുകാരനെ കരസേന മേജര്‍ ലീതുല്‍ ഗൊഗോയി മനുഷ്യകവചമാക്കിയത്. ബഡ്ഗാം ജില്ലയില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്നു രക്ഷപ്പെടാനാണ് ഇയാളെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത്. മനുഷ്യാവകാശ കമ്മീഷനും മറ്റ് രാഷ്ട്രീയപാർട്ടികളും ഇതിനെതിരേ രംഗത്തെത്തിയിരുന്നു.
മകൻ ഇലക്ഷൻ ജോലിചെയ്യുന്നുണ്ടെങ്കിലും ഇത്തവണ തെരഞ്ഞെടുപ്പിനു വോട്ട് ചെയ്യുന്നില്ലെന്ന് അദ്ദേഹത്തിന്റെ അമ്മ ഫാസി ബീഗം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്താണ് തന്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ സംഭവം നടന്നത്. അക്കാരണത്താൽ ഇത്തവണ വോട്ടു ചെയ്യാൻ പോകുന്നില്ലെന്ന് അദ്ദേഹത്തിന്റെ അറുപത്തഞ്ചുകാരിയായ അമ്മ ഫാസി ബീഗം പറഞ്ഞു.
ജീപ്പിനു മുന്നിൽ കെട്ടിയിട്ട സംഭവത്തെ തുടർന്ന് അവന്റെ തള്ള വിരലിനു പരിക്കേറ്റിരുന്നു. അതിനാൽ അവനു കന്പിളി നെയ്യാൻ സാധിക്കുന്നില്ല അക്കാരണത്താലാണ് ആരോഗ്യവകുപ്പിൽ ജോലി ലഭിച്ചത്. പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ വിധിച്ചെങ്കിലും സർക്കാർ അനുകൂല തീരുമാനം എടുക്കാത്തതിനാൽ ആ തുക ലഭിച്ചില്ലെന്നും ഫാസി ബീഗം പറഞ്ഞു. സർക്കാരിൽ നിന്ന് ഒരു സഹായവും ഇതുവരെ ലഭിച്ചില്ലെന്നും ഫാറൂഖ് അഹമ്മദിന്റെ അമ്മ പറഞ്ഞു.
കാഷ്മീരിൽ സൈന്യം മനുഷ്യകവചമാക്കിയ ഫറൂഖ് അഹമ്മദിന് തെരഞ്ഞെടുപ്പു ചുമതല
11:13 PM Apr 18, 2019 | Deepika.com