മുപ്പതുവർഷമായി ബിജെപി മാത്രം ജയിച്ചുപോരുന്ന ഭോപ്പാലിൽ ഇത്തവണ മത്സരം തീപാറും. മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ് കോൺഗ്രസിനുവേണ്ടി. ബിജെപിക്കുവേണ്ടി സാധ്വി പ്രജ്ഞ ഠാക്കൂർ. മാലെഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട ഒരു കേസിൽ വിമുക്തയാക്കപ്പെട്ട പ്രജ്ഞ മറ്റൊരു കേസിൽ ജാമ്യത്തിലാണ്. കോൺഗ്രസിന്റെ രജപുത്ര മുഖവും ബിജെപിയുടെ തീവ്രഹിന്ദുത്വ മുഖവുമാണ് ഏറ്റുമുട്ടുന്നത്.
കഴിഞ്ഞതവണ ബിജെപിയുടെ അലോക് സർജാർ 7.14 ലക്ഷം വോട്ട് (പോൾ ചെയ്തതിൽ 63.19 ശതമാനം) നേടിയപ്പോൾ കോൺഗ്രസിലെ പി.സി. ശർമ നേടിയത് 3.43 ലക്ഷം (30.39 ശതമാനം) മാത്രം. ഭൂരിപക്ഷം 3.71 ലക്ഷം.
2004-ലും 09-ലും കൈലാഷ് ജോഷിയും 1999-ൽ ഉമാഭാരതിയും അതിനു മുന്‍പ് നാലുതവണ സുശീൽചന്ദ്ര വർമയും ബിജെപിക്കുവേണ്ടി ഇവിടെ ജയിച്ചു. മുൻ രാഷ്ട്രപതി ഡോ. ശങ്കർദയാൽ ശർമ ഇവിടെ രണ്ടുതവണ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചിട്ടുണ്ട്.
ദിഗ്വിജയ് സിംഗ്
72 വയസുള്ള ഇദ്ദേഹം 1993 മുതൽ 2003 വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. രാഘോഗഡ് രാജകുടുംബാംഗം. മെക്കാനിക്കൽ എന്‍ജിനിയർ. 1984-ൽ രാജ്ഗഡിൽ നിന്നു ലോക്സഭയിലെത്തി. 89-ൽ അവിടെ തോറ്റെങ്കിലും 91-ൽ വിജയിച്ചു. 93-ൽ സംസ്ഥാന മുഖ്യമന്ത്രിയായി. 2003-ലെ തെരഞ്ഞെടുപ്പു തോൽവിയെത്തുടർന്ന് പത്തുവർഷത്തേക്കു തെരഞ്ഞെടുപ്പുകളിൽനിന്നു വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ചു. 192 ദിവസംകൊണ്ട് 3300 കിലോമീറ്റർ സഞ്ചരിച്ചു നർമദ പരിക്രമ (നർമദാ നദിയെ പ്രദക്ഷിണംവയ്ക്കൽ) നടത്തി.
പ്രജ്ഞാസിംഗ് ഠാക്കൂർ
മധ്യപ്രദേശിലെ ഭിന്ദ് ജില്ലക്കാരി. 48 വയസ്. പിതാവ് ആർഎസ്എസ് പ്രവർത്തകൻ ചന്ദ്രപാൽസിംഗ് ഠാക്കൂർ. വിദ്യാർഥിയായിരിക്കുന്പോൾ എബിവിപി പ്രവർത്തക. പിന്നീട് വിശ്വഹിന്ദു പരിഷത്തിന്റെ ദുർഗാവാഹിനി സംഘാടക. 2008 സെപ്റ്റംബർ 29-ന് മഹാരാഷ്ട്രയിലെ മലേഗാവിൽ നടന്ന ബോംബ്സ്ഫോടനവുമായി ബന്ധപ്പെട്ട് 2009-ൽ അറസ്റ്റിലായി. 2017-ൽ എൻഐഎ സ്പെഷൽ കോടതി പ്രജ്ഞയെയും ലഫ്. കേണൽ പ്രസാദ് പുരോഹിതിനെയും വെറുതേവിട്ടു. മകോക (മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്) പ്രകാരമുള്ള കേസിലാണ് വെറുതേ വിട്ടത്. യുഎപിഎ പ്രകാരമുള്ള കേസിൽ ജാമ്യത്തിലാണു പ്രജ്ഞ. ഈ കേസിലും നിരപരാധിയാണെന്നു സാധ്വി പ്രജ്ഞ വാദിക്കുന്നു. സ്ഥാനാർഥിയാകുന്നതിന് ഏതാനും മണിക്കൂറുകൾ മുന്‍പാണു പ്രജ്ഞാ സിംഗ് ബിജെപിയിൽ ചേർന്നത്.
ഭോപ്പാലിൽ ദിഗ്വിജയ് X പ്രജ്ഞ
12:43 AM Apr 18, 2019 | Deepika.com