ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി മേനക ഗാന്ധി, ബിഎസ്പി നേതാവ് മായാവതി, എസ്പി നേതാവ് അസംഖാൻ എന്നിവർ ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടികൾ തൃപ്തികരമെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പു കമ്മീഷനു സ്വന്തം അധികാരത്തക്കുറിച്ച് ബോധ്യമുണ്ടായെന്നു തോന്നുന്നെന്നു പ്രതികരിച്ച ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്, തങ്ങളുടെ ഇടപെടൽ കമ്മീഷനെ ഉണർത്തിയെന്നും നിരീക്ഷിച്ചു.
മായാവതിയും യോഗി ആദിത്യനാഥും മതങ്ങളുടെ അടിസ്ഥാനത്തിൽ വോട്ടു തേടിയതു ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണു തിങ്കളാഴ്ച കോടതി കമ്മീഷനോടു നടപടി ആവശ്യപ്പെട്ടത്. വിദ്വേഷ പ്രസംഗത്തിനെതിരേ നടപടി സ്വീകരിക്കാനുള്ള തങ്ങളുടെ അധികാരം പരിമിതമാണെന്നായിരുന്നു കമ്മീഷന്റെ വിശദീകരണം. വിഷയത്തിൽ നോട്ടീസ് നൽകാനും മറുപടി തേടാനുമാവുമെങ്കിലും പ്രശ്നത്തിൽ പാർട്ടിയുടെ അംഗീകാരം റദ്ദാക്കാനോ സ്ഥാനാർഥികളെ അയോഗ്യരാക്കാനോ ആവില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റീസ് അതൃപ്തി വ്യക്തമാക്കി.
ഇതിനു പിന്നാലെയാണ് യോഗി ആദിത്യനാഥിനും മായാവതിക്കുമെതിരേ തെരഞ്ഞെടുപ്പു കമ്മീഷൻ നടപടിയെടുത്ത് ഉത്തരവിറക്കിയത്. മുസ്ലീം ലീഗ് പച്ച വൈറസാണെന്ന പരാമർശത്തിനു യോഗി ആദിത്യനാഥിന് 72 മണിക്കൂർ പ്രചാരണ വിലക്കേർപ്പെടുത്തി. മതത്തിന്റെ പേരിൽ വോട്ടഭ്യർഥിച്ച മായാവതിക്കു 48 മണിക്കൂർ വിലക്കുണ്ട്. ബിജെപി സ്ഥാനാർഥി ജയപ്രദയ്ക്കെതിരേ പരാമർശം നടത്തിയ സമാജ്വാദി പാർട്ടി നേതാവ് അസംഖാന് 72 മണിക്കൂറും മുസ്ലിം വിദ്വേഷ പ്രസംഗത്തിനു കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് 48 മണിക്കൂറും പ്രചാരണത്തിനു വിലക്കേർപ്പെടുത്തി.
യോഗിക്കും മായാവതിക്കും മേനകയ്ക്കും വിലക്ക്
12:55 AM Apr 17, 2019 | Deepika.com