ന്യൂഡൽഹി: മുസ്ലിം പള്ളികളിൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുന്നതിനെതിരേയുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനും വഖഫ് ബോർഡ്, ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് എന്നിവയ്ക്കും നോട്ടീസ് അയച്ചു.
മുസ്ലിം പള്ളികളിൽ എല്ലായിടത്തും സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ടോയെന്നു ചോദിച്ച ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്, ശബരിമല കേസിലെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ മാത്രമാണ് ഹർജിയിൽ വാദം കേൾക്കുന്നതെന്ന് അറിയിച്ചു.
മഹാരാഷ്ട്ര -പൂന സ്വദേശികളായ ദന്പതികൾ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. പൂനയിലെ മുഹമ്മദീയ ജമാ മസ്ജിദിൽ പ്രവേശനം നിഷേധിച്ച വിഷയം ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ, സുന്നി പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാറില്ലെന്നും അത് വേർതിരിവാണെന്നും വാദിക്കുന്നു. ഇതു ഭരണഘടന ഉറപ്പ് (14, 15, 21, 25, 29 അനുച്ഛേദങ്ങൾ) നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നു ഹർജിക്കാർ വാദിച്ചു. എന്നാൽ, പ്രവേശനം നിഷേധിക്കുന്നതിനെതിരേ ഭരണകൂടം എന്ന നിലയിൽ ഇടപെടാനാവുമോയെന്ന ചോദ്യമാണ് കോടതി ഉയർത്തിയത്.
മൗലികാവകാശങ്ങളുടെ ലംഘനം ഭരണകൂടം ഒഴികെയുള്ളവയ്ക്കെതിരേ നിലനിൽക്കുമോയെന്നു പറയാനാവില്ല. മുസ്ലിം പള്ളിയോ ക്രൈസ്തവ ദേവാലയമോ ക്ഷേത്രമോ ഭരണകൂടത്തിന്റെ നിർവചനത്തിൽ പെടില്ല. ഭരണകൂടത്തിന്റെ പരിധിയിൽ പെടാത്ത വ്യക്തിഗതങ്ങളായ ഇടങ്ങളിൽ മൗലികാവകാശങ്ങളുടെ ലംഘനമുണ്ടാകുന്നെന്നു പറയാനാവില്ല.
ഒരാൾ നമ്മുടെ വീട്ടിൽ കയറുന്നത് നമുക്കിഷ്ടമായില്ലെങ്കിൽ അയാൾക്ക് പോലീസിന്റെ സഹായത്തോടെ അതു ചെയ്യാനാവുമോയെന്നും ജസ്റ്റീസ് ബോബ്ഡെ ചോദിച്ചു. ജസ്റ്റീസ് അബ്ദുൾ നസീറും ഉൾപ്പെട്ടതാ ണു ബെഞ്ച് മറ്റു രാജ്യങ്ങളിലെ മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് വിലക്കുണ്ടോയെന്ന ജസ്റ്റീസ് ബോബ്ഡെയുടെ ചോദ്യത്തിന്, കാനഡയിലും സൗദി അറേബ്യയിലുമൊക്കെ സ്ത്രീകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് അഭിഭാഷകർ മറുപടി നൽകി.
ആവശ്യങ്ങളിൽ ശരിയായ മറുപടി ലഭ്യമായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ രണ്ടംഗ ബെഞ്ച്, ഹർജി ഫയലിൽ സ്വീകരിക്കുകയാണെന്നും അത് ശബരിമല കേസിലെ ഉത്തരവ് നിലനിൽക്കുന്നതു കൊണ്ടു മാത്രമാണെന്നും വ്യക്തമാക്കി.
മുസ്ലിം പള്ളികളിൽ സ്ത്രീപ്രവേശനം: സുപ്രീംകോടതി നോട്ടീസ് അയച്ചു
12:55 AM Apr 17, 2019 | Deepika.com