ലക്നോ: ഉത്തർപ്രദേശിൽ ബിജെപിയുടെ സഖ്യകക്ഷിയായ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി(എസ്ബിഎസ്പി) ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കും. 39 സ്ഥാനാർഥികളെ എസ്ബിഎസ്പി പ്രഖ്യാപിച്ചു. ബിജെപിയുമായി പലവട്ടം ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താൻ കഴിയാത്തതുമൂലമാണ് ഒറ്റയ്ക്കു മത്സരിക്കുന്നതെന്നും യുപി മന്ത്രിയും എസ്ബിഎസ്പി അധ്യക്ഷനുമായ ഓംപ്രകാശ് രാജ്ഭർ പറഞ്ഞു.
ഘോസി മണ്ഡലത്തിൽ താമര ചിഹ്നത്തിൽ മത്സരിക്കാൻ ബിജെപി ആവശ്യപ്പെട്ടുവെന്നും താൻ അത് സമ്മതിച്ചില്ലെന്നും രാജ്ഭർ പറഞ്ഞു. നരേന്ദ്ര മോദിയുടെ വാരാണസിയിലും രാജ്നാഥ് സിംഗിന്റെ ലക്നോവിലും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പുരിലും എസ്ബിഎസ്പി മത്സരിക്കും.
ആവശ്യമെങ്കിൽ യുപി മന്ത്രിസഭയിൽനിന്നു രാജിവയ്ക്കാനും തയാറാണ്. 2017 നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയതുമൂലമാണ് ബിജെപിക്ക് 125 സീറ്റ് ലഭിച്ചത്-രാജ്ഭർ കൂട്ടിച്ചേർത്തു. കിഴക്കൻ യുപിയിൽ നിർണായക ശക്തിയാണ് എസ്ബിഎസ്പി.
ബിജെപിയുടെ സഖ്യകക്ഷി എസ്ബിഎസ്പി ഒറ്റയ്ക്കു മത്സരിക്കും
12:55 AM Apr 17, 2019 | Deepika.com