ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലെ മുതിർന്ന മന്ത്രിയും ഹരിയാനയിൽനിന്നുള്ള നേതാവുമായ ചൗധരി ബീരേന്ദർ സിംഗ് രാജിവച്ചു. മകൻ ബ്രിജേന്ദ്ര സിംഗിന്റെ പേര് ഹരിയാനയിലെ ഹിസാറിൽനിന്നുള്ള സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ നീക്കം. കേന്ദ്ര ഉരുക്ക് മന്ത്രി സ്ഥാനവും രാജ്യസഭാംഗത്വവും ഒഴിയുകയാണെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷായെ അറിയിച്ചതായി അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
മകനെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ച സാഹചര്യത്തിൽ സ്വജനപക്ഷപാതമെന്ന ആരോപണം തനിക്കും കുടുംബത്തിനും എതിരേ ഉയരാൻ താത്പര്യമില്ലെന്നാണു ബീരേന്ദർ സിംഗ് നൽകുന്ന വിശദീകരണം. സാധാരണ പാർട്ടി പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിൽനിന്നുള്ള മുതിർന്ന നേതാവ് ചൗധരി ബീരേന്ദർ സിംഗ്, മോദിമന്ത്രിസഭയിൽ ആദ്യം ഗ്രാമവികസനത്തിന്റെയും പഞ്ചായത്തി രാജ്, കുടിവെള്ളം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2016ൽ നടത്തിയ പുനഃസംഘടനയിൽ ഉരുക്ക് മന്ത്രിയായി. നേരത്തേ കോണ്‍ഗ്രസിലായിരുന്ന ഇദ്ദേഹം 2014ലാണ് ബിജെപിയിൽ ചേർന്നത്.
മകനെ ബിജെപി സ്ഥാനാർഥിയാക്കി, കേന്ദ്രമന്ത്രി രാജിവച്ചു
12:11 AM Apr 15, 2019 | Deepika.com