റായ്ഗഞ്ച്: റായ്ഗഞ്ച് മണ്ഡലത്തിനുവേണ്ടിയുള്ള അവകാശവാദമായിരുന്നു ബംഗാളിലെ കോൺഗ്രസ്-സിപിഎം സഖ്യത്തിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. തങ്ങളുടെ സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന സിപിഎമ്മിന്റെ വാശിയും ശക്തികേന്ദ്രത്തിൽ തങ്ങൾ മത്സരിക്കുമെന്ന കോൺഗ്രസിന്റെ നിലപാടും റായ്ഗഞ്ചിൽ ചതുഷ്കോണ മത്സരത്തിനു കളമൊരുക്കി.
2014ൽ ബംഗാളിൽ സിപിഎം ജയിച്ച രണ്ടു മണ്ഡലങ്ങളിലൊന്നു റായ്ഗഞ്ച് ആയിരുന്നു. സിപിഎമ്മിലെ മുഹമ്മദ് സലിം വെറും 1634 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കേന്ദ്രമന്ത്രി ദീപാ ദാസ് മുൻഷിയെ മറികടന്നത്. തൃണമൂൽ കോൺഗ്രസ് മൂന്നാമതും ബിജെപി നാലാമതും എത്തി. മമത ബാനർജിയുടെ കണ്ണിലെ കരടാണു ദീപ ദാസ് മുൻഷി. ബന്ധുവായ സത്യരഞ്ജൻ ദാസ് മുൻഷിയെ രംഗത്തിറക്കിയാണു ദീപയെ മമത തോൽപ്പിച്ചത്.
1952 മുതൽ 13 തവണ കോൺഗ്രസ് വിജയിച്ച മണ്ഡലമാണു റായ്ഗഞ്ച്. സമുന്നത നേതാവ് സിദ്ധാർഥ് ശങ്കർ റേയും 1971ൽ റായ്ഗഞ്ചിനെ പ്രതിനിധീകരിച്ചു. മുൻ കേന്ദ്രമന്ത്രി പ്രിയരഞ്ജൻ ദാസ് മുൻഷി 1999, 2004 തെരഞ്ഞെടുപ്പുകളിലും ഭാര്യ ദീപ 2009ലും വിജയിച്ചു. 1991ലാണു സിപിഎം റായ്ഗഞ്ച് കീഴടക്കിയത്. 1996, 1998 തെരഞ്ഞെടുപ്പുകളിലും സിപിഎം സീറ്റ് നിലനിർത്തി.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റായ്ഗഞ്ചിൽ ബിജെപി നല്ല വളർച്ച നേടിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തൃണമൂലിനു പിന്നിൽ ബിജെപി രണ്ടാമതെത്തി. കോൺഗ്രസ് മൂന്നാമതും ഇടതുമുന്നണി നാലാമതുമായി.
കോൺഗ്രസിൽനിന്നെത്തിയ കനയ്യലാൽ അഗർവാൾ ആണ് റായ്ഗഞ്ചിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി. ഒരുകാലത്ത് പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ ഉറ്റ അനുയായി ആയിരുന്നു അഗർവാൾ. വിജയം സുനിശ്ചിതമാണെന്ന് അഗർവാൾ അവകാശപ്പെടുന്നു. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനു കിട്ടാക്കനിയായ ഏതാനും സീറ്റുകളിലൊന്നാണു റായ്ഗഞ്ച്.
റായ്ഗഞ്ചിന് അനുവദിച്ച എയിംസ് തെക്കൻ ബംഗാളിലെ കല്യാണിയിലേക്കു കൊണ്ടുപോകാനുള്ള നീക്കമാണു ദീപ ദാസ് മുൻഷിയുടെ തുറുപ്പുചീട്ട്. അധികാരത്തിലെത്തിയാൽ റായ്ഗഞ്ചിൽ എയിംസ് സ്ഥാപിക്കുമെന്നു കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി വാഗ്ദാനം ചെയ്തിട്ടുണ്ട്. മണ്ഡലത്തിൽ നടപ്പാക്കിയ വികസനം മുൻനിർത്തിയാണു മുഹമ്മദ് സലിം വോട്ട് ചോദിക്കുന്നത്. ദേബശ്രീ ചൗധരിയാണു ബിജെപി സ്ഥാനാർഥി.
റായ്ഗഞ്ചിനെച്ചൊല്ലി കലഹിച്ച് അവർ പിരിഞ്ഞു
12:11 AM Apr 15, 2019 | Deepika.com