ന്യൂഡൽഹി: നോട്ട് നിരോധനസമയത്ത് അസാധുവാക്കിയ നോട്ടുകൾക്ക് പകരം പുതിയ കറൻസി നൽകി ബിജെപി വന്പൻ അഴിമതി നടത്തിയെന്ന വെളിപ്പെടുത്തലുമായി പ്രതിപക്ഷ കക്ഷികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലെ അഹമ്മദാബാദിൽ ബിജെപി പ്രവർത്തകൻ നോട്ട് മാറ്റിത്തരുന്നതിന് 40 ശതമാനം കമ്മീഷൻ ആവശ്യപ്പെടുന്നതിന്റെ വീഡിയോ പ്രതിപക്ഷ നേതാക്കൾ ഇന്നലെ പുറത്തുവിട്ടു.
ബിജെപി തങ്ങളുടെ പാർട്ടിക്ക് ലാഭമുണ്ടാക്കാനായാണ് നോട്ട് അസാധുവാക്കിയതെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് കപിൽ സിബൽ ഉൾപ്പെടെയുള്ളവർ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ആരോപിച്ചു.
മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ജനങ്ങളുടെ പണം അപഹരിക്കുകയാണുണ്ടായത്. ഇത് കൊടുംചതിയാണ്. സർക്കാർ പോലീസ്, ബാങ്കുകൾ എന്നിവയുൾപ്പെടെയുള്ള സംവിധാനങ്ങളെ തങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ ദുരുപയോഗം ചെയ്തെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു. ടിഎൻഎൻ ഡോട്ട് വേൾഡ് എന്ന വെബ്സൈറ്റാണ് ബിജെപി പ്രവർത്തകൻ കമ്മീഷൻ ആവശ്യപ്പെടുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്. ഈ ദൃശ്യങ്ങൾ പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
രാജ്യത്തെ വ്യവസായമേഖല നോട്ട് നിരോധനം മൂലം വൻ നഷ്ടം അനുഭവിച്ചെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. സാന്പത്തികരംഗത്ത് രാജ്യം പുറകോട്ടു പോയി. 2016 നവംബർ എട്ടിലെ നോട്ട് നിരോധനത്തോടെ കോടിക്കണക്കിന് ഇന്ത്യൻ യുവാക്കൾക്ക് തൊഴിൽ നഷ്ടമായെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേർത്തു. ലോക് താന്ത്രിക് ജനതാ ദൾ നേതാവ് ശരത് യാദവ്, ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ദ് സോറൻ, ആർജെഡി നേതാവ് മനോജ് ഝാ, കോണ്ഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പട്ടേൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
നോട്ട് മാറ്റുന്നതിന് ബിജെപി 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടു ; പ്രതിപക്ഷം വീഡിയോ പുറത്തുവിട്ടു
01:16 AM Mar 27, 2019 | Deepika.com