ന്യൂഡൽഹി: വയനാട്ടിൽ മത്സരിക്കുന്നുണ്ടോ എന്ന ചോദ്യത്തിൽനിന്നൊഴിഞ്ഞു മാറി രാഹുൽ ഗാന്ധിയും തീരുമാനമായില്ലെന്നു വ്യക്തമാക്കി ഹൈക്കമാൻഡും. ദരിദ്രർക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി പ്രഖ്യാപിക്കാൻ ഇന്നലെ എഐസിസി ആസ്ഥാനത്തു വിളിച്ചുചേർത്ത പത്രസമ്മേളനത്തിനിടെയാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നുണ്ടോ എന്ന ചോദ്യം ഉയർന്നത്. എന്നാൽ, ഇപ്പോൾ ന്യായ് പദ്ധതി വിഷയത്തിൽ അല്ലാതെ മറ്റൊരു ചോദ്യത്തിനും താൻ മറുപടി പറയില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
താൻ പതിവായി പത്രസമ്മേളനം നടത്തുന്ന ആളാണല്ലോ. അതിനാൽ വീണ്ടും കാണാമല്ലോ എന്നാണ് രാഹുൽ പറഞ്ഞത്. ഇന്നലെ രാവിലെ സോണിയ ഗാന്ധിയുടെ വസതിയിൽനിന്നു രാഹുൽ പുറത്തേക്കിറങ്ങിയപ്പോൾ വയനാട്, വയനാട് എന്നു ചോദിച്ച മാധ്യമപ്രവർത്തകരെ നോക്കി പുഞ്ചിരിക്കുക മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷൻ ചെയ്തത്.
അതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പത്രസമ്മേളനം വൈകുന്നേരം നാലിനു നടക്കുമെന്ന് അറിയിപ്പു വന്നതോടെ വയനാട് പ്രഖ്യാപനത്തിലേക്ക് വീണ്ടും പ്രതീക്ഷയായി. എന്നാൽ, വൈകുന്നേരം വേണുഗോപാലിനുപകരം പത്രസമ്മേളനം നടത്തിയ എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല, ഹിമാചൽ പ്രദേശിൽ മുൻ കേന്ദ്രമന്ത്രി സുഖ്റാമും കൊച്ചുമകൻ ആശ്രയ് ശർമയും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ വിവരമാണ് പറഞ്ഞത്.
സുഖ്റാമിന്റെ മകൻ അനിൽ ശർമ ഹിമാചൽ പ്രദേശ് സർക്കാരിലെ കാബിനറ്റ് മന്ത്രിയാണ്. ഇദ്ദേഹത്തിന്റെ മകനാണ് ആശ്രയ് ശർമ. നരംസിംഹ റാവു മന്ത്രിസഭയിൽ ടെലികോം മന്ത്രിയായിരുന്നു സുഖ്റാം. ടെലികോം അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് കോണ്‍ഗ്രസ് വിട്ടത്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എഐസിസി വക്താവ് രണ്‍ദീപ്സിംഗ് സുർജേവാല മാധ്യമങ്ങളോടു പറഞ്ഞു. രാഹുൽ ഗാന്ധി തങ്ങളുടെ സംസ്ഥാനത്ത് മത്സരിക്കണമെന്നു കേരളം, തമിഴ്നാട്, കർണാടക സംസ്ഥാന നേതൃത്വങ്ങൾ രേഖാമൂലവും വാക്കാലും ആവശ്യം ഉയിച്ചിട്ടുണ്ട്. അവരുടെ വികാരത്തെ തങ്ങൾ മാനിക്കുന്നു. സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദിയുണ്ട്. രാഹുൽ ഗാന്ധി മത്സരിക്കണമെന്ന ആഗ്രഹം തുറന്നു പറഞ്ഞതിൽ പ്രത്യേകമായി അവിടത്തെ ജനങ്ങളോടും നന്ദി പറയുന്നു. അവരുടെ ആവശ്യത്തോട് അനാദരവ് കാണിക്കുന്നില്ല. പക്ഷേ ഒരു തീരുമാനവും ഇക്കാര്യത്തിൽ ഇതുവരെ എടുത്തിട്ടില്ല. തീരുമാനമെടുത്താൽ പാർട്ടി ഒൗദ്യോഗികമായി അക്കാര്യം അറിയിക്കും. അമേഠിയാണ് രാഹുൽ ഗാന്ധിയുടെ കർമഭൂമിയെന്നും അത് എപ്പോഴും അങ്ങനെതന്നെ തുടരുമെന്നും ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സുർജേവാല പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലമാകുമെന്നു പ്രതീക്ഷിക്കപ്പട്ടെ തമിഴ്നാട്ടിലെ ശിവഗംഗയിലും കർണാടകയിലെ ബന്തൂർ സൗത്തിലും ബിദാറിലും കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. രാഹുലിന്റെ പേരു പറഞ്ഞുകേൾക്കുന്നതിൽ വയനാട്ടിലെ സ്ഥാനാർഥിയെ മാത്രമാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
സെബി മാത്യു
വയനാട്: ഒന്നും മിണ്ടാതെ രാഹുൽ ഗാന്ധിയും എഐസിസിയും
01:00 AM Mar 26, 2019 | Deepika.com