ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കൊപ്പം കൂടുതൽ വിവിപാറ്റ് പേപ്പർ രസീതുകൾ കൂടി എണ്ണണമെന്ന ആവശ്യത്തെ പിന്തുണച്ച് സുപ്രീം കോടതി. ഒരു അസംബ്ലി മണ്ഡലത്തിലെ ഒരു ബൂത്തിലെ വിവിപാറ്റ് രസീതുകൾ മാത്രം എണ്ണിയാൽ മതിയെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ വിമർശിച്ച ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്, മെച്ചപ്പെടുത്തലുകൾ വരുത്താനുള്ള സാധ്യതകളെ ഒരു സ്ഥാപനങ്ങവും അത് ജുഡീഷറിയാണെങ്കിൽ പോലും മാറ്റിനിർത്തരുതെന്നും കൂടുതൽ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാനുള്ള നടപടിയെടുക്കണമെന്നും നിർദേശിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിക്കുന്നതിനു മുന്പായി 50 ശതമാനം വിവിപാറ്റ് പേപ്പർ സ്ലിപ്പുകൾ (വോട്ടർ വേരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രെയിൽ) എണ്ണണമെന്നാവശ്യപ്പെട്ടു 23 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
കമ്മീഷൻ സ്ലിപ്പുകൾ എണ്ണാനുള്ള പരിധി സ്വയം നിശ്ചയിക്കുകയാണോ എന്ന ചോദ്യം ചീഫ് ജസ്റ്റീസ് ഉന്നയിച്ചു. ഒരു മണ്ഡലത്തിലെ ഒരു ബൂത്തിലെ സ്ലിപ്പുകൾ മാത്രം എണ്ണിയാൽ മതിയെന്നു പറയുന്നതിലെ യുക്തി എന്താണ്? വിവിപാറ്റ് മെഷീനുകൾ സജ്ജമാക്കണമെന്നും തെരഞ്ഞെടുപ്പിൽ നിർബന്ധമാക്കണമെന്നും ജഡ്ജിമാരാണ് മുന്നോട്ടുവച്ചത്. പരിധി നിങ്ങൾ തന്നെയാണ് നിശ്ചയിക്കുന്നതെങ്കിൽ വിവിപാറ്റ് മെഷീൻ എന്തുകൊണ്ട് ആദ്യംതന്നെ നടപ്പിലാക്കിയില്ല? കോടതിക്ക് ഇക്കാര്യങ്ങളെ കുറിച്ചു ചിന്തിക്കേണ്ട ആവശ്യവും വരില്ലായിരുന്നു എന്നും ചീഫ് ജസ്റ്റീസ് കൂട്ടിച്ചേർത്തു.
ഇക്കാര്യത്തിൽ നടപടികൾ വിശദമാക്കി തൃപ്തികരമായ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി, ഏപ്രിൽ ഒന്നിനു തുടർ വാദത്തിനായി മാറ്റി. ചന്ദ്രബാബു നായിഡുവും കോണ്ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മുഖ്യ കക്ഷികളായ ഹർജിയിൽ സിപിഎം, എൻസിപി, ആം ആദ്മി പാർട്ടി, തൃണമൂൽ കോണ്ഗ്രസ് തുടങ്ങിയ എല്ലാ പ്രതിപക്ഷ പാർട്ടികളും കക്ഷി ചേർന്നിട്ടുണ്ട്.
കൂടുതൽ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്നു സുപ്രീംകോടതിയും
12:35 AM Mar 26, 2019 | Deepika.com