ന്യൂഡൽഹി: ശബരിമലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി. നിരീക്ഷണ സമിതിയെ നിയമിച്ച ഹൈക്കോടതി ഉത്തരവിൽ ഇടപെടാനും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.
ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച വിധിക്കെതിരേ നൽകിയ പുനഃപരിശോധനാ ഹർജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലിരിക്കേ, ഇതുമായി ബന്ധപ്പെട്ട ഒൻപത് ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നാണ് സംസ്ഥാന സർക്കാർ ഉന്നയിച്ചത്. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ നിരീക്ഷണ സമിതിയെ നിയോഗിച്ചതിനെതിരേ പ്രത്യേകമായി വാദം കേൾക്കണമെന്നും സർക്കാരിനുവേണ്ടി വിജയ് ഹൻസാരിക ആവശ്യപ്പെട്ടു.
എന്നാൽ, നിരീക്ഷണ സമിതിയെ നിയോഗിച്ചത് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെയാണെന്നും അതിനെതിരേ ഹൈക്കോടതിയെ സമീപിക്കുകയാണു വേണ്ടതെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഇതേത്തുടർന്ന് ഹർജികൾ തള്ളുമെന്ന് അറിയിച്ചതോടെ സംസ്ഥാന സർക്കാർ ഇവ പിൻവലിച്ചു.
അതേസമയം, മണ്ഡലകാലത്ത് കെഎസ്ആർടിസി നിരക്ക് വർധിപ്പിച്ചതു ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആർ.വി. ബാബു നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പന്പയിലേക്കു സ്വകാര്യ വാഹനങ്ങൾക്ക് അനുമതി നൽകണമെന്നും ശബരിമലയുടെ മുകളിലേക്കു വാഹനം പോകണമെന്നും എത്ര രൂപ ഈടാക്കണമെന്നുമൊക്കെയുള്ള ആവശ്യങ്ങളിൽ സുപ്രീം കോടതി തീരുമാനമെടുക്കണമെന്നു പറയുന്നത് അസംബന്ധമാണെന്നും കോടതി വിമർശിച്ചു.
ശബരിമല: ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റില്ല
12:35 AM Mar 26, 2019 | Deepika.com