ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകൻ കാർത്തിക്ക് ശിവഗംഗ സീറ്റ് നല്കിയതിനെതിരേ മുൻ കേന്ദ്രമന്ത്രിയും ശിവഗംഗയിലെ മുൻ എംപിയുമായ ഇ.എം. സുദർശന നാച്ചിയപ്പൻ രംഗത്ത്. ചിദംബരം കുടുംബത്തെ ജനം വെറുക്കുകയാണെന്നും ശിവഗംഗ മണ്ഡലത്തിനുവേണ്ടി അവർ ഒന്നും ചെയ്തിട്ടില്ലെന്നും നാച്ചിയപ്പൻ പറഞ്ഞു.
തമിഴ്നാട്ടിൽ കോൺഗ്രസ് മത്സരിക്കുന്ന എട്ടു സീറ്റുകളിൽ ശനിയാഴ്ച സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ ശിവഗംഗയിൽ ഞായറാഴ്ച വൈകുന്നേരമാണു കാർത്തിയെ പ്രഖ്യാപിച്ചത്. നാച്ചിയപ്പനു ശിവഗംഗയിൽ നോട്ടമുണ്ടായിരുന്നു. 1999ൽ ശിവഗംഗയിൽ വിജയിച്ചത് നാച്ചിയപ്പനായിരുന്നു. ബിജെപിയിലെ എച്ച്. രാജയായിരുന്ന രണ്ടാമതെത്തിയത്. തമിഴ് മാനില കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ചിദംബരം മൂന്നാമതായി. 1984 മുതൽ ശിവഗംഗയിൽനിന്ന് ഏഴു തവണ ചിദംബരം വിജയിച്ചിട്ടുണ്ട്. 2004ലും 2009ലും ചിദംബരം വിജയിച്ചു. 2004ലും 2010ലും നാച്ചിയപ്പൻ രാജ്യസഭാംഗമായി.
2014ൽ ശിവഗംഗയിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കാർത്തി നാലാം സ്ഥാനത്തായിരുന്നു. അണ്ണാ ഡിഎംകെയിലെ പി.ആർ. സെന്തിൽനാഥനായിരുന്നു വിജയിച്ചത്. കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തെത്തിയ ബിജെപിയിലെ എച്ച്. രാജയാണ് ഇത്തവണ കാർത്തിയുടെ മുഖ്യ എതിരാളി.
1999ലെ തോൽവിയുടെ പേരിൽ ചിദംബരത്തിനു തന്നോടു വൈരാഗ്യമാണെന്നു നാച്ചിയപ്പൻ പറഞ്ഞു.ഞാൻ ടിഎൻസിസി പ്രസിഡന്റാകുന്നതു ചിദംബരം തടഞ്ഞു. ഒന്പതു വർഷം കേന്ദ്രമന്ത്രിയാകാൻ സമ്മതിച്ചില്ല. എനിക്ക് ഏതു സ്ഥാനം വാഗ്ദാനം ചെയ്താലും ചിദംബരം തടയുമായിരുന്നു. കാർത്തിയെ സ്ഥാനാർഥിയാക്കുന്നതു ഭാവിയിൽ കോൺഗ്രസിനു പ്രശ്നങ്ങൾ സൃഷ്ടിക്കും- നാച്ചിയപ്പൻ പറഞ്ഞു.
കാർത്തിക്ക് ശിവഗംഗ നല്കിയതിനെതിരേ നാച്ചിയപ്പൻ
12:35 AM Mar 26, 2019 | Deepika.com