ന്യൂഡൽഹി: ഭോപ്പാലിൽ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരേ സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂറിനെ ബിജെപി രംഗത്തിറക്കിയേക്കും. മാവേഗാവ് സ്ഫോടനക്കേസിൽ കുറ്റവിമുക്തയാക്കപ്പെട്ട പ്രജ്ഞാ സിംഗ് മത്സരത്തിനു സന്നദ്ധത അറിയിച്ചിട്ടുണ്ട്. തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് പ്രജ്ഞാ സിംഗ് പറയുന്നത്. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. ബുധ്നി മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ് ചൗഹാൻ.
ഭോപ്പാലിലേത് ബിജെപിക്ക് അഭിമാനപോരാട്ടമാണ്. 1989 മുതൽ ബിജെപിയുടെ കൈവശമുള്ള മണ്ഡലമാണിത്. മുൻ രാഷ്ട്രപതി ഡോ. ശങ്കർദയാൽ ശർമയാണ് ഭോപ്പാലിൽനിന്ന് അവസാനമായി ലോക്സഭയിലെത്തിയ കോൺഗ്രസുകാരൻ. 1984ലാണ് ഡോ. ശങ്കർദയാൽ ശർമ വിജയിച്ചത്. രാജ്യസഭാംഗമായ ദിഗ്വിജയ് സിംഗിന് തന്റെ പഴയ മണ്ഡലമായ രാജ്ഗഡിൽ മത്സരിക്കാനായിരുന്നു താത്പര്യം.
പാർട്ടി അനുവദിക്കുകയാണെങ്കിൽ ദിഗ്വിജയ് സിംഗിനെതിരേ മത്സരിക്കാൻ തയാറാണെന്നു ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗിയ പറഞ്ഞു.
ഭോപ്പാലിൽ ദിഗ്വിജയ് സിംഗിനെതിരേ സാധ്വി പ്രജ്ഞാ സിംഗിനെ ഇറക്കിയേക്കും
12:43 AM Mar 25, 2019 | Deepika.com