ന്യൂഡൽഹി: കരിന്പ് കർഷകർക്ക് 10,000 കോടി രൂപയിലേറെ കുടിശിക നൽകാനുള്ള വിഷയത്തിൽ കേന്ദ്രത്തിനും യുപി സർക്കാരിനുമെതിരേ കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. കാവൽക്കാർ പ്രവർത്തിക്കുന്നതു സന്പന്നർക്കു വേണ്ടി മാത്രമാണെന്നും പാവപ്പെട്ടവർക്കു വേണ്ടിയല്ലെന്നും ട്വിറ്ററിൽ ഇട്ട കുറിപ്പിൽ അവർ പറഞ്ഞു.
യുപിയിലെ കരിന്പ് കർഷകർക്ക് 10,000 കോടി രൂപയിലേറെ കുടിശിക നൽകാനുണ്ടെന്ന മാധ്യമ റിപ്പോർട്ട് ഷെയർ ചെയ്താണ് പ്രിയങ്കയുടെ വിമർശനം. കർഷകരും കുടുംബവും രാവും പകലും പരിശ്രമിക്കുന്പോൾ ഉത്തർപ്രദേശ് സർക്കാർ അതിന്റെ കൂലി വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം പോലും കാണിക്കുന്നില്ല. പതിനായിരം കോടി എന്നത് അവർക്ക് എല്ലാമാണ്, കുട്ടികളുടെ വിദ്യാഭ്യാസം, ആഹാരം, ആരോഗ്യം, അടുത്ത കൃഷി എന്നിവയെല്ലാം അടക്കം. ഈ കാവൽക്കാർ എല്ലാം സന്പന്നർക്കു വേണ്ടിയാണു പ്രവർത്തിക്കുന്നത്, പാവങ്ങളെ സംരക്ഷിക്കാനല്ല: പ്രിയങ്ക ചൂണ്ടിക്കാട്ടി.
2018-19 വർഷത്തെ കണക്കുകൾ പ്രകാരം 24,888 കോടി രൂപയുടെ കരിന്പാണ് പഞ്ചസാര ഫാക്ടറികൾ വാങ്ങിയത്. കിലോഗ്രാമിനു 315 രൂപ നിരക്കിലാണ് കരിന്പ് വാങ്ങിയത്. ചില പ്രത്യേക ഇനം കരിന്പുകൾ 325 രൂപ നിരക്കിലും വാങ്ങിയിട്ടുണ്ട്. ഇതുപ്രകാരം 22,175 കോടി രൂപ നൽകണമെന്നാണ് കണക്കുകൾ. കരിന്പ് വാങ്ങി 14 ദിവസത്തിനുള്ളിൽ നൽകണമെന്ന വ്യവസ്ഥ നിലനിൽക്കേ, ഇതുവരെ 12,339 കോടി രൂപ മാത്രമാണ് നൽകിയതെന്നു മാധ്യമ റിപ്പോർട്ടിൽ പറയുന്നു.
കാവൽക്കാർ പ്രവർത്തിക്കുന്നതു സന്പന്നർക്കുവേണ്ടി മാത്രം: പ്രിയങ്ക
12:43 AM Mar 25, 2019 | Deepika.com