ന്യൂഡൽഹി: വോട്ടുചെയ്തശേഷം വോട്ടർമാരുടെ വിരലിൽ മഷിയടയാളം പതിക്കുന്നതിനു വേണ്ടിവരുന്നത് ഏകദേശം 26 ലക്ഷത്തോളം മഷിക്കുപ്പികൾ. ലോക്സഭാ തെരഞ്ഞെടുപ്പിനായി ഇത്രയും മഷിക്കുപ്പികൾ തയാറാക്കുന്ന തിരക്കിലാണ് കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് കന്പനി. 26 ലക്ഷം മഷിക്കുപ്പികൾക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തവണ ഓർഡർ നൽകിയിരിക്കുന്നത്. ഏകദേശം 33 കോടിരൂപ ഇതിനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ചെലവഴിക്കും.
10 ക്യുബിക് സെന്റിമീറ്റർ വലിപ്പമുള്ള കുപ്പികൾ വേണമെന്നാണു നിർദേശമെന്നു കന്പനി എംഡി ചന്ദ്രശേഖർ ദോദാമണി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 21.5 ലക്ഷം കുപ്പികളാണു തയാറാക്കിയത്. ഇത്തവണ 4.5 ലക്ഷം കുപ്പി മഷി അധികം ഉപയോഗിക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. രാജ്യത്താകമാനം 10 ലക്ഷം പോളിംഗ് ബൂത്തുകളാണ് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കുക.
ജനാധിപത്യത്തിനു നിറംചാർത്താൻ 26 ലക്ഷം മഷിക്കുപ്പികൾ
12:43 AM Mar 25, 2019 | Deepika.com