ന്യൂഡൽഹി: ദിവസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കും ശേഷം പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥിയായി കെ. സുരേന്ദ്രനെ പ്രഖ്യാപിച്ചു. സ്ഥാനാർഥികളുടേതായി ഇന്നലെ പുറത്തിറക്കിയ മൂന്നാമത്തെ പട്ടികയിലാണ് പത്തനംതിട്ടയിൽ സുരേന്ദ്രന്റെ പേര് പ്രഖ്യാപിച്ചത്.
കേരളത്തിൽ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ആദ്യ പട്ടികയിൽ തന്നെ ബിജെപി പ്രഖ്യാപിച്ചിരുന്നു. സുരേന്ദ്രനെ സ്ഥാനാർഥിയാക്കാൻ ധാരണയായെങ്കിലും പ്രഖ്യാപനം വൈകിയത് ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കിയിരുന്നു. സാങ്കേതിക തടസങ്ങൾ മൂലമാണ് ആദ്യപട്ടികയിൽ പത്തനംതിട്ടയിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതിരുന്നതെന്നാണ് ബിജെപി നേതാക്കൾ നൽകിയിരുന്ന വിശദീകരണം. ബിജെപി രണ്ടാമതും പുറത്തിറക്കിയ പട്ടികയിലും സുരേന്ദ്രന്റെ പേരില്ലാതിരുന്നത് കൂടുതൽ ആശയക്കുഴപ്പത്തിന് വഴിവച്ചു. ഇന്നലെ പുലർച്ചെ 36 പേരുടെ പട്ടികയും ഉച്ചകഴിഞ്ഞ് 11 പേരുടെ പട്ടികയുമാണ് ബിജെപി പുറത്തിറക്കിയത്.
ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയ്ക്കായി നേതാക്കളുടെ പിടിവലി പരസ്യമായിരുന്നു. പത്തനംതിട്ടയിൽ സുരേന്ദ്രനുവേണ്ടി അനുകൂലികൾ പരസ്യമായി പ്രചാരണം നടത്തിയിരുന്നു. പ്രവർത്തകരുടെ ഇത്തരം വികാരങ്ങളും എതിർപ്പുകളുമെല്ലാം ചർച്ചയായി മാറിയിരുന്നു. മാർച്ച് 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷൻ അമിത് ഷായുമടങ്ങിയ 184 പേരുടെ ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടുത്തി പത്തനംതിട്ടയൊഴികെ കേരളത്തിലെ 13 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു.
സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയും കെ.സുരേന്ദ്രനും ഒരുപോലെ അവകാശവാദമുന്നയിച്ച പത്തനംതിട്ട ഒഴിച്ചിട്ടത് രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിവച്ചു. ഇതിനു പിന്നാലെ വൈകുന്നേരം തെലുങ്കാനയിലെ 6, കൈറാനയുൾപ്പടെ യുപിയിലെ 3, പശ്ചിമബംബാളിലെ 1 എന്നീ മണ്ഡലങ്ങളടങ്ങിയ മൂന്നാംഘട്ട പട്ടികയിൽ പത്തനംതിട്ടയും കെ. സുരേന്ദ്രനും ഇടംപിടിക്കുകയായിരുന്നു.
ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി എ പ്ലസ് മണ്ഡലമായി കണക്കാക്കുന്ന പത്തനംതിട്ടയ്ക്കായി സംസ്ഥാന നേതാക്കൾക്കിടയിൽ മത്സരമുണ്ടായിരുന്നു. ദേശീയ നേതൃത്വം പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ സർവേയിൽ പത്തനംതിട്ടയിൽ ഏറ്റവും വിജയസാധ്യത കെ.സുരേന്ദ്രനാണെന്ന് കണ്ടെത്തിയതാണ് തുണയായത്. സംസ്ഥാനത്തുടനീളം ഒരുവിഭാഗം പ്രവർത്തകരും സുരേന്ദ്രനായി സോഷ്യൽ മീഡിയ പ്രചാരണങ്ങളും സജീവമായിരുന്നു. പ്രഖ്യാപനം വൈകുന്നതിൽ പ്രവർത്തകർക്കിടയിലുള്ള കടുത്ത അതൃപതിയിലായിരുന്നു പ്രവർത്തകർ.
മാർച്ച് 27ന് തൃശൂരിൽ കൗണ്സിൽ യോഗം ചേർന്ന് കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിലെ ബിഡിജഐസ് സ്ഥാർത്ഥികളെ പ്രഖ്യാപിക്കും. തൃശൂർ, വയനാട്, ആലത്തൂർ, ഇടുക്കി, മാവേലിക്കര എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. എൻഡിഎയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഇന്നലെ പങ്കെടുത്തിരുന്നു. അതേസമയം തൃശൂരിൽ മത്സരിക്കാനായി ബിജെപി കേന്ദ്രനേതൃത്വത്തിന് മുന്നിൽ ഉപാധികൾ വച്ചുവെന്ന വാർത്തകൾ തുഷാറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നിഷേധിച്ചു.
ബിജെപിയിൽ വെടിനിർത്തൽ; ഒടുവിൽ പത്തനംതിട്ട കെ. സുരേന്ദ്രന്
01:04 AM Mar 24, 2019 | Deepika.com