പാറ്റ്ന: രാജ്യം ശ്രദ്ധിക്കുന്ന പോരിനു ബിഹാറിലെ പാറ്റ്നസാഹിബ് മണ്ഡലം ഒരുങ്ങി. നേതൃത്വവുമായി അകൽച്ചയിലായ ചലച്ചിത്രതാരം ശത്രുഘ്നൻ സിൻഹയെ ഒഴിവാക്കിയ ബിഹാറിലെ എൻഡിഎയുടെ സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു.
39 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയസെക്രട്ടറി ഭൂപേന്ദ്രയാദവ് പ്രഖ്യാപിച്ചത്. ഖഗാഡിയ മണ്ഡലത്തിൽ എൽജെപി സ്ഥാനാർഥിയെ ഇന്നലെ രാത്രി വൈകിയും പ്രഖ്യാപിച്ചിട്ടില്ല. ശത്രുഘ്നൻ സിൻഹയ്ക്കു പകരം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് എൻഡിഎ സ്ഥാനാർഥി. ഇതോടെ ശത്രുഘൻ സിൻഹ കോൺഗ്രസ് സ്ഥാനാർഥിയായി മണ്ഡലത്തിൽ വെല്ലുവിളി ഉയർത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് നവാഡയ്ക്കുപകരം ബാഗുസരായിയിൽ നിന്നാകും ജനവിധി തേടുക. നവാഡ എൽജെപിക്കു നൽകിയതിനാലാണിത്. കേന്ദ്രമന്ത്രിമാരായ രാധാ മോഹൻ സിംഗ് (ആര) ആർ.കെ. സിംഗ് (ബക്സർ) അശ്വനി കുമാർ ചുബെ (പാടലിപുത്ര) എന്നിവരുടെ മണ്ഡലങ്ങളിൽ മാറ്റമില്ല. നവാഡയിൽ എൽജെപി സ്ഥാനാർഥി ചന്ദൻ കുമാർ മത്സരിക്കും. ആർജെഡി നേതാവ് വിഭാ ദേവിയാണ് ഏതിരാളി. മാനഭംഗക്കേസിൽ ജയിലിലായ ഇവരുടെ ഭർത്താവ് രാജ് വല്ലഭ് യാദവിന് അടുത്തിടെ എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു.
ബിജെപി സംസ്ഥാനപ്രസിഡന്റ് നിത്യാനന്ദ റായി ഉജിയർപുരിൽ വീണ്ടുംമത്സരിക്കും. റാബ്രിദേവിയെ അട്ടിമറിച്ച് ലോക്സഭയിലെത്തിയ രാജീവ് പ്രതാപ് റൂഡി സരണിൽ ഇത്തവണയും ജനവിധി തേടും. ഭഗൽപുരിൽ മത്സരിക്കാനാകുമെന്ന പ്രതീക്ഷയിലാണു മറ്റൊരു മുതിർന്ന നേതാവ് സയ്യിദ് ഷാനവാസ് ഹുസൈൻ. ജനതാദൾ(യു) സ്ഥാനാർഥി അജയ് കുമാർ മണ്ഡലാണ് ഇവിടെ എതിരാളി.
ബിജെപിക്കു പുറമേ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ(യു) രാംവിലാസ് പസ്വാന്റെ എൽജെപി എന്നിവയാണു മുന്നണിയിലുള്ളത്. എൽജെപിയുടെ ചിരാഗ് പസ്വാൻ ജാമുവിലാകും ജനവിധി തേടുക. മൂന്ന് വനിതകളും എൻഡിഎ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ശത്രുഘ്നൻ സിൻഹയെ തഴഞ്ഞ് ബിഹാറിലെ എൻഡിഎ പട്ടിക
01:04 AM Mar 24, 2019 | Deepika.com