ന്യൂഡൽഹി: വൈസ് അഡ്മിറൽ കരംബീർ സിംഗിനെ ഇന്ത്യൻ നാവിക സേനാ മേധാവിയായി നിയമിച്ചു. അഡ്മിറൽ സുനിൽ ലാംബ മേയ് 31-നു വിരമിക്കുന്പോൾ സിംഗ് സ്ഥാനമേൽക്കും. സീനിയറായ വൈസ് അഡ്മിറൽ ബിമൽ വർമയെ മറികടന്നാണ് ജലന്ധർ സ്വദേശിയായ സിംഗിനെ നിയമിക്കുന്നത്. ആൻഡമാൻ ആൻഡ്നിക്കോബാർ നാവിക കമാൻഡിന്റെ കമാൻഡർ ചീഫാണു വർമ.
സീനിയോരിറ്റിക്കൊപ്പം മികവുകൂടി കണക്കിലെടുത്താണു നിയമനമെന്നു സർക്കാർ വിശദീകരിച്ചു. വിശാഖപട്ടണം ആസ്ഥാനമായുള്ള കിഴക്കൻ നാവിക കമാൻഡിന്റെ മേധാവിയാണു കരംബീർസിംഗ്. 39 വർഷമായി സേനയിലുണ്ട്. പരമവിശിഷ്ട സേവാ മെഡലിനർഹനായിട്ടുണ്ട്.
സീനിയോരിറ്റി മറികടന്നു നിയമനം സേനകളിൽ അപൂർവമല്ല. മുൻ നാവിക മേധാവി അഡ്മിറൽ ആർ.കെ. ധവൻ വൈസ് അഡ്മിറൽ ശേഖർ സിൻഹയെ മറികടന്നു നിയമിക്കപ്പെട്ടതാണ്. ഇപ്പോഴത്തെ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ലഫ്. ജന. പ്രവീൺ ബക്ഷിയെ മറികടന്നാണു നിയമിക്കപ്പെട്ടത്.
പദവിയിൽ ഒഴിവുവരുന്നതിനു രണ്ടുമാസം മുൻപ് നിയമനം പ്രഖ്യാപിക്കുന്നതാണു സേനകളിലെ രീതി. 2014ലും തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷമാണ് നാവികസേനാ മേധാവിയെ നിയമിച്ചത്.
കരംബീർസിംഗ് നാവികസേനാ മേധാവിയാകും
01:04 AM Mar 24, 2019 | Deepika.com