ന്യൂഡൽഹി: പണരഹിത സാന്പത്തിക വ്യവസ്ഥ എന്നു കൊട്ടിഘോഷിച്ച് മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനത്തിനുശേഷം രാജ്യത്തെ കറൻസി പ്രചാരണത്തിൽ വൻ വർധന.
നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യയിൽ പ്രചാരത്തിലുള്ള കറൻസിയുടെ തുക 19.14 ശതമാനം വർധിച്ച് 21.41 ലക്ഷം കോടിരൂപയിലെത്തി. 2016 നവംബർ നാല് വരെ 17.97 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഉപയോഗത്തിലുണ്ടായിരുന്നത്. നവംബർ എട്ടിന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നത്. ഈ മാർച്ച് 15 ലെ പ്രചാരത്തിലുള്ള കറൻസികളുടെ തുകയാണ് 21.41 ലക്ഷമായി വർധിച്ചത്.
ഡിജിറ്റൽ വിനിമയം വർധിപ്പിച്ച് കറൻസിയുടെ ഉപയോഗം പരമാവധി കുറയ്ക്കും എന്നായിരുന്നു നോട്ട് നിരോധനത്തെ കേന്ദ്രസർക്കാർ ന്യായീകരിച്ചിരുന്നത്. എന്നാൽ റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകളിൽ നോട്ടു നിരോധനത്തിനുശേഷം കറൻസിയുടെ പ്രചാരത്തിൽ മുന്നു ലക്ഷം കോടിയുടെ വർധന ഉണ്ടായെന്നാണു വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് ഒടുവിൽ 18.29 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് പ്രചാരത്തിലുണ്ടായത്. ഒറ്റ വർഷം കൊണ്ടാണ് ഇതു വർധിച്ച് 21.41 ലക്ഷം ആയി.
എടിഎം ഉപയോഗം വഴിയുള്ള ഇടപാടിലും വൻ വർധന ഉണ്ടായിട്ടുണ്ട്. 2017 ജനുവരിയിൽ 200,648 കോടി രൂപയുടെ ഇടപാടാണ് എടിഎം ഡെബിറ്റ് കാർഡ്/എടിഎം പോയിന്റ് ഓഫ് സെയിൽ വഴി നടന്നത്. എന്നാൽ 2018 ജനുവരിയിൽ ഇത് 2,95,783 കോടിയായി വർധിച്ചു. 2019 ജനുവരി ആയപ്പോൾ ഇത് 316,808 കോടിയിലെത്തി. ഈ 3.16 ലക്ഷം കോടിയിൽ 2.66 ലക്ഷം കോടി രൂപ എടിഎമ്മിൽ നിന്നു പിൻവലിച്ചതാണ്. 50,000 കോടി രൂപയേ വ്യാപാര ഇടപാടുകളിൽ ഉണ്ടായുള്ളൂ.
2016 നവംബർ എട്ടിന് 500 രൂപ 1000 രൂപ നോട്ടുകൾ പിൻവലിച്ച ശേഷം 2018ലെ റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പിൻവലിച്ച് നോട്ടുകളൊക്കെ തന്നെയും ബാങ്കുകളിൽ തിരിച്ചെത്തി എന്നാണു പറഞ്ഞിരുന്നത്. 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് തിരിച്ചെത്തിയത്. പിൻവലിച്ചത് 15.417 ലക്ഷം രൂപയുടെ കറൻസി.10,720 കോടി രൂപയുടെ (0.7 ശതമാനം) കറൻസി മാത്രമാണു തിരിച്ചെത്താത്തത്. ഇതിൽ ഏതാനുമായിരം കോടി രൂപ നേപ്പാളിലുണ്ട്. കോടതികളിൽ തൊണ്ടി മുതലായും കുറെ കറൻസികളുണ്ട്.
നോട്ട് നിരോധനം പാളി; കറൻസി പണ്ടത്തേതിലും കൂടി
12:28 AM Mar 23, 2019 | Deepika.com