ന്യൂഡൽഹി: ബാലാക്കോട്ടിൽ യഥാർഥത്തിൽ നടന്നതെന്താണ് അറിയാൻ അവകാശമുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡയുടെ പരാമർശത്തെ വിമർശിച്ചും കടന്നാക്രമിച്ചും നരേന്ദ്ര മോദിയും ബിജെപിയും. ബാലാക്കോട്ടിൽ ശരിക്കും 300 പേരെ കൊന്നിട്ടുണ്ടോ എന്നറിയാൻ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ അവകാശമുണ്ടെന്നാണ് സാം പിട്രോഡ പറഞ്ഞത്.
പുൽവാമ പോലുള്ള ആക്രമണങ്ങൾ എപ്പോഴും സംഭവിക്കാറുള്ള കാര്യമാണ്. എന്നാൽ ഏഴെട്ടുപേരുടെ ചെയ്തികൾക്കു പാക്കിസ്ഥാൻ എന്ന രാജ്യത്തെ മൊത്തത്തിൽ എങ്ങനെ കുറ്റപ്പെടുത്താനാകും എന്ന പിട്രോഡായുടെ ചോദ്യമാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയതും ബിജെപിയെ ചൊടിപ്പിച്ചതും.
താൻ പറയുന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസ് നിലപാടല്ലെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു. വൈകാരികമായല്ല സംസാരിക്കുന്നത്. ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിലാണ്. യുക്തിയിൽ വിശ്വസിച്ചാണ് താൻ സംസാരിക്കുന്നതെന്നും പിട്രോഡ കൂട്ടിച്ചേർത്തു.
പ്രതിപക്ഷം എപ്പോഴും സേനയെ അപമാനിക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടിയായി ട്വീറ്റ് ചെയ്തത്. പ്രതിപക്ഷം നമ്മുടെ സേനയെ വീണ്ടും വീണ്ടും അപമാനിക്കുന്നു. പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകൾ ചോദ്യം ചെയ്യണമെന്ന് ഇന്ത്യൻ ജനതയോട് അഭ്യർഥിക്കുന്നു. 130 കോടി ജനങ്ങൾ പ്രതിപക്ഷത്തിന്റെ ഇത്തരം കോമാളിത്തങ്ങൾ മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല. ഇന്ത്യ സേനയ്ക്കൊപ്പം ശക്തമായി നില കൊള്ളുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.
ബാലാക്കോട്ടിൽ പിട്രോഡയും മോദിയും നേർക്കുനേർ
12:28 AM Mar 23, 2019 | Deepika.com