ന്യൂഡൽഹി: ബിജെപിയിൽ ചേരാൻ പോകുന്നെന്ന വാർത്തകൾ നിഷേധിച്ച് മുൻ കേന്ദ്രമന്ത്രിയായ കോണ്ഗ്രസ് നേതാവ് ജിതിൻ പ്രസാദ. താനെന്തിന് ഇത്തരത്തിലുള്ള ഉൗഹാപോഹങ്ങൾക്കു മറുപടി നൽകണമെന്ന് ജിതിൻ പ്രസാദ മാധ്യമ പ്രവർത്തകരോടു ചോദിച്ചു. ഉത്തർപ്രദേശിലെ ധൗരാഷ്ട്ര മണ്ഡലത്തിൽ കോണ്ഗ്രസ് സ്ഥാനാർഥിയായതിനു പിന്നാലെയാണ് ജിതിൻ പ്രസാദ ബിജെപിയിൽ ചേരുന്നെന്നു വാർത്തകൾ പുറത്തുവന്നത്.
കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായി എന്നറിയപ്പെടുന്ന ജിതിൻ പ്രസാദ, ഉത്തർപ്രദേശിലെ സ്ഥാനാർഥി നിർണയത്തിൽ ഉണ്ടായ അഭിപ്രായ ഭിന്നതയെത്തുടർന്ന് കോണ്ഗ്രസ് വിടുന്നെന്നായിരുന്നു പ്രചാരണം. സീതാപുർ, ലാക്കിംപുർ എന്നിവിടങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ തന്നോടു ചർച്ച നടത്തിയില്ലെന്നതാണ് പ്രസാദയുടെ അതൃപ്തിക്ക് കാരണം. എന്നാൽ, താൻ പാർട്ടി വിടുന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നു അദ്ദേഹം ഇന്നലെ വ്യക്തമാക്കി.
ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകണമെങ്കിൽ അതിന് അടിസ്ഥാനമായ എന്തെങ്കിലും കാണണം. ഏതെങ്കിലും വാർത്താ ശകലം കണ്ടിട്ട് അതിനു ഉത്തരം നൽകാൻ താൻ തയാറല്ല. താൻ വൈകുന്നേരം ബിജെപിയിൽ ചേരുമെന്നാണ് പറയുന്നത്, ഇപ്പോൾ വൈകുന്നേരമാണ്. നിങ്ങൾക്കൊപ്പവുമുണ്ട്. ഇനിയെന്തു പറയണമെന്നും ജിതിൻ പ്രസാദ മാധ്യമ പ്രവർത്തകരോടു ചോദിച്ചു.
ജിതിൻ പ്രസാദയുടെ ബിജെപി പ്രവേശനം സംബന്ധിച്ച ചോദ്യത്തിനു കോണ്ഗ്രസ് മാധ്യമ വിഭാഗം മേധാവി രൂക്ഷമായാണ് പ്രതികരിച്ചത്. തികച്ചും അസംബന്ധമായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഥാനാർഥി നിർണയത്തിൽ അതൃപ്തിയുമായി നിന്ന ജിതിൻ പ്രസാദയെ പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും ചേർന്നാണ് അനുനയിപ്പിച്ചതെന്നു എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ബിജെപിയിലേക്കില്ലെന്ന് ജിതിൻ പ്രസാദ
12:28 AM Mar 23, 2019 | Deepika.com