ശ്രീനഗർ: ജമ്മുകാഷ്മീരിലെ ബന്ദിപ്പോറ, ഷോപ്പിയാൻ, ബാരാമുള്ള ജില്ലകളിൽ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. സൈനികനടപടിക്കിടെ ഭീകരർ ബന്ദിയാക്കിയ പന്ത്രണ്ടുവയസുള്ള കുട്ടിയുടെ ജീവൻ നഷ്ടമാവുകയും ചെയ്തു.
ബന്ദിപ്പോറയിലെ ഹാജിനിൽ ലഷ്കർ ഇ ത്വയ്ബ ഭീകരസംഘത്തിൽപ്പെട്ട രണ്ടുപേരെയാണു സൈന്യം വധിച്ചത്. വ്യാഴാഴ്ചയാണു ഭീകരർക്കെതിരേ സൈനികനടപടി തുടങ്ങിയത്. ഇതിനിടെ, പന്ത്രണ്ടുകാരനായ അതിഫ് അഹമ്മദിനെയും അബ്ദുൾ ഹമീദ് എന്നയാളെയും ഭീകരർ ബന്ദികളാക്കി. ഇതേത്തുടർന്ന് ഏറെ ജാഗ്രതയോടെയായിരുന്നു സൈനിക നടപടികൾ. വൈകുന്നേരത്തോടെ അബ്ദുൾ ഹമീദിനെ സുരക്ഷിതകേന്ദ്രത്തിലെത്തിച്ചു. എന്നാൽ അതിഫ് അഹമ്മദിന്റെ ജീവൻ രക്ഷിക്കാനായില്ല. പാക് ഭീകരരായ അലി, ഹുബൈബ് എന്നിവരാണെന്നു ബന്ദിപോറയിൽ കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിലും രണ്ടു ഭീകരരെ വധിച്ചു. ഇവരുടെ വിശദാംശങ്ങൾ കണ്ടെത്താനായിട്ടില്ല. തെക്കൻകാഷ്മീരിലെ ഷോപ്പിയാനിൽ ഇമാംസാഹിബ് മേഖല വളഞ്ഞ് സൈന്യം നടത്തിയ പരിശോധന ഏറ്റുമുട്ടലായി മാറുകയായിരുന്നു. തെരച്ചിലിനിടെ സൈന്യത്തിനുനേരേ ഭീകരർ നിറയൊഴിച്ചതോടെ സേന പ്രത്യാക്രമണം ആരംഭിച്ചു. ഇന്നലെ രാത്രിയും ഷോപ്പിയാനിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
വടക്കൻകാഷ്മിരിലെ ബാരാമുള്ളയ്ക്കു സമീപം സോപോറിൽ ഒരു ഭീകരനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. വ്യാഴാഴ്ച ബാരാമുള്ളയിലെ കാലാൻതാരയിൽ രണ്ട് ജയ്ഷ് ഇ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. മൂന്നു സുരക്ഷാജീവനക്കാർക്കു പരിക്കേറ്റു. സോപോർ സ്വദേശി അമിർ റസൂൽ എന്ന ഭീകരനാണു കൊല്ലപ്പെട്ട ഒരാൾ. മറ്റേയാൾ പാക് സ്വദേശിയാണെന്നും സൈനികകേന്ദ്രങ്ങൾ വ്യക്തമാക്കി.
ജമ്മുവിൽ ഏറ്റുമുട്ടൽ : അഞ്ചു ഭീകരരെ വധിച്ചു, ഭീകരർ ബന്ദിയാക്കിയ കുട്ടിയെ രക്ഷിക്കാനായില്ല
12:28 AM Mar 23, 2019 | Deepika.com