ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽനിന്നുതന്നെ ഇത്തവണയും ജനവിധി തേടും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറിൽ മത്സരിക്കും. മുതിർന്ന നേതാവ് എൽ.കെ. അഡ്വാനി മത്സരിച്ചിരുന്ന മണ്ഡലമായിരുന്നു ഗാന്ധിനഗർ. അഡ്വാനിയുടെ പേര് ബിജെപി പുറത്തിറക്കിയ ആദ്യ പട്ടികയിൽ ഇടം നേടിയിട്ടില്ല.മേനക ഗാന്ധി, വരുൺ ഗാന്ധി എന്നിവരും ആദ്യ പട്ടികയിൽ ഇടം നേടിയില്ല. നടി സുമലത മത്സരിക്കുമെന്നു പ്രഖ്യാപിച്ച മാണ്ഡ്യയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ലക്നോയിൽനിന്നും ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നാഗ്പുരിൽനിന്നും ജനവിധി തേടും.
കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന ഉത്തർപ്രദേശിലെ അമേത്തിയിൽ ഇത്തവണയും കേന്ദ്രമന്ത്രി സ്മൃതി ഇറാനി മത്സരിക്കും. മന്ത്രി വി.കെ. സിംഗ് ഗാസിയാബാദിലും ഹേമ മാലിനി മഥുരയിലും വിവാദ പരാമർശങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സാക്ഷി മഹാരാജ് ഉന്നാവോയിലും ജനവിധി തേടും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം സെക്രട്ടറി ജെ.പി. നഡ്ഡയാണ് പട്ടിക പുറത്തിറക്കിയത്.
184 സ്ഥാനാർഥികളുടെ പട്ടികയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഇതിൽ ഉത്തർപ്രദേശിലെ 28 സ്ഥാനാർഥികളും പശ്ചിമ ബംഗാളിലെ 28 പേരും ഉൾപ്പെടുന്നു. കേരളം(13), കർണാടക (21), മഹാരാഷ്ട്ര (16), രാജസ്ഥാൻ (16), ഒഡീഷ (10), തെലുങ്കാന (10), ആസാം (എട്ട്), തമിഴ്നാട് (അഞ്ച്), ഛത്തീസ്ഗഡ് (അഞ്ച്), ജമ്മു കാഷ്മീർ (അഞ്ച്), ഉത്തരാഖണ്ഡ് (അഞ്ച്), അരുണാചൽ (രണ്ട്), ത്രിപുര (രണ്ട്) എന്നീ സംസ്ഥാനങ്ങളുമുണ്ട്.
മോദി വാരാണസിയിൽതന്നെ; അമിത് ഷായ്ക്കു ഗാന്ധിനഗർ
12:40 AM Mar 22, 2019 | Deepika.com