മധുര: ദിനകരൻ പത്രം ഓഫീസിലേക്കു പെട്രോൾ ബോംബ് എറിഞ്ഞ് മൂന്നുപേരെ കൊലപ്പെടുത്തിയ കേസിൽ ഒന്പതു പ്രതികളെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 2007 ൽ നടന്ന ആക്രമണത്തിലെ 17 പ്രതികളെയും വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരേ സിബിഐ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ബെഞ്ചിന്റെ തീർപ്പ്. കേസിലെ 16 പ്രതികളെ ജസ്റ്റീസ് പി.എൻ. പ്രകാശും, ബി. പുകഴേന്തിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശിക്ഷിച്ചു.
മുൻ കേന്ദ്രമന്ത്രിയും ഡിഎംകെ വിമതനേതാവുമായ എം.കെ. അഴഗിരിയുടെ വലംകൈയായ അറ്റാക്ക് പാണ്ടി എന്നറിയപ്പെടുന്ന വി.പി. പാണ്ടിയാണു മുഖ്യപ്രതി. ഇയാളുൾപ്പെടെ ഒന്പതുപേർക്കാണു ജീവപര്യന്തം. പ്രതികളെ സഹായിക്കാൻ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്ന അന്നത്തെ ഡിഎസ്പി രാജാറാമിോടു 25 നു നേരിട്ടു ഹാജരാകാനും കോടതി നിർദേശിച്ചു.
ആക്രമണത്തിൽ കൊല്ലപ്പെട്ട ഗോപിനാഥ്, വിനോദ്, മുത്തുരാമ ലിംഗൻ എന്നീ ജീവനക്കാരുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ വീതം നൽകാൻ സംസ്ഥാനസർക്കാരിനു കോടതി നിർദേശം നൽകുകയും ചെയ്തു.
മുൻ മുഖ്യമന്ത്രി അന്തരിച്ച എം.കരുണാനിധിയുടെ കൊച്ചുമകനായ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം 2007 മാർച്ച് ഒന്പതിനാണ് അഴഗിരിയുടെ അനുയായികൾ ആക്രമിച്ചത്. കരുണാനിധിയുടെ അനുയായിയായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ കൂടുതൽ പേർ പിന്തുണയ്ക്കുന്നുവെന്ന സർവേ ഫലം പത്രത്തിൽ പ്രസിദ്ധീകരിച്ചതാണ് അഴഗിരിയെ പ്രകോപിപ്പിച്ചത്.
ദിനകരൻ പത്രം ആക്രമിച്ച കേസ്: ഒന്പതു പ്രതികൾക്കു ജീവപര്യന്തം
12:40 AM Mar 22, 2019 | Deepika.com