ന്യൂഡൽഹി: പുൽവാമയിൽ സൈനികരെ കൊലപ്പെടുത്തിയത് വോട്ടിനുവേണ്ടിയാണെന്ന് സമാജ്വാദി പാർട്ടി ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ രാം ഗോപാൽ യാദവ് . എൻഡിഎ സർക്കാരാണ് പുൽവാമ ആക്രമണം പദ്ധതിയിട്ടത്. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനു വേണ്ടിയാണ് ആക്രമണം പദ്ധതിയിട്ടതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ സർക്കാർ മാറുന്പോൾ ഇതേക്കുറിച്ച് അന്വേഷണം നടത്തും. അപ്പോൾ വന്പൻമാർ കുടുങ്ങുമെന്നും വോട്ടിനുവേണ്ടി ജവാൻമാരെ ബലികൊടുത്തതിൽ താൻ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും ജമ്മു ശ്രീനഗർ ദേശീയപാതയിലൂടെ സൈനിക വാഹനവ്യൂഹം കടന്നു പോയപ്പോൾ പാതയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. ജവാൻമാർക്ക് സുരക്ഷ ഇല്ലാത്ത വാഹനങ്ങളാണ് യാത്രയ്ക്ക് അനുവദിച്ചതെന്നും രാം ഗോപാൽ കുറ്റപ്പെടുത്തി.
ഫെബ്രുവരി 14നാണ് പുൽവാമയിൽ സൈനിക വാഹനവ്യൂഹത്തിനു നേരെ ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 49 സൈനികർക്കാണ് ജീവഹാനി സംഭവിച്ചത്. രാംഗോപാൽ യാദവിന്റെ പ്രസ്താവനയ്ക്കെതിരേ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. ഇത്തരം പ്രസ്താവനകൾ രാജ്യത്തെ സൈനികരുടെ ആത്മവിശ്വാസം കെടുത്തുമെന്നും രാംഗോപാൽ യാദവ് മാപ്പു പറയണമെന്നും അദിത്യനാഥ് ആവശ്യപ്പെട്ടു.
പുൽവാമ ആക്രമണം വോട്ടിന്: രാം ഗോപാൽ യാദവ്
12:40 AM Mar 22, 2019 | Deepika.com