വിഷയം സാന്പത്തികമാണ്. മറ്റു മേഖലകളിലെന്നപോലെ തെരഞ്ഞെടുപ്പിലും.തെരഞ്ഞെടുപ്പിനു വേണ്ട കോടികളുടെ കാര്യമല്ല ഉദ്ദേശിക്കുന്നത്. വോട്ടർമാരുടെ മനോഭാവത്തിന് അടിസ്ഥാനം അവരുടെ അപ്പോഴത്തെ സാന്പത്തിക നിലയാണെന്നാണു വിവക്ഷ.
നല്ല ജോലിയും വരുമാനവും ഉണ്ടെങ്കിൽ സന്തോഷം. അപ്പോൾ ഭരിക്കുന്നവരോടു മതിപ്പു കൂടും. അവർ വോട്ട് ചോദിച്ചാൽ കൊടുക്കും. രണ്ടാംതവണ വിജയിക്കുന്നവർ നാട്ടിൽ തൊഴിലും വരുമാനവും ഉള്ളതിന്റെ നേട്ടം കൊയ്യുന്നവരാണ്.
മറിച്ചായാൽ തുടർ വിജയം അസാധ്യം. തൊഴിലില്ലായ്മയും അമിത വിലക്കയറ്റവും സാന്പത്തിക മാന്ദ്യവും ഒക്കെ ഭരണത്തുടർച്ചയുടെ ശത്രുക്കളാണ്.
ഇന്ത്യയിൽ സാധാരണക്കാരന്റെ സാന്പത്തിക നിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം മഴയാണ്. വരൾച്ച വന്നാൽ ഗ്രാമങ്ങളിലെ വരുമാനം കുത്തനേ ഇടിയും; പണി ഇല്ലാതാകും. ഭരണകക്ഷികൾക്കുനേരേ രോഷം ഉയരും.
1967-ലെ കോൺഗ്രസിന്റെ മോശം പ്രകടനത്തിനു വരൾച്ച കാരണമായിട്ടുണ്ട്. 1965-ലും, 66-ലും രാജ്യത്ത്, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ വരൾച്ചയായിരുന്നു. ഒപ്പം ഭക്ഷ്യക്ഷാമവും. 1967 മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരേ വോട്ടുചെയ്യാൻ ഈ ദുരിതം ജനങ്ങൾക്കു പ്രേരകമായി.
1972-ലെയും, 74-ലെയും വരൾച്ചയും ഭീകരമായ വിലക്കയറ്റവും 1974-75 കാലത്ത് ബിഹാറിലും ഗുജറാത്തിലുമൊക്കെ മന്ത്രിസഭകൾക്കെതിരായ ബഹുജന സമരങ്ങൾക്കു ശക്തി കൂട്ടുന്നതിനു കാരണമായി.
1979-ലെ കടുത്തവരൾച്ച പിറ്റേ ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തായിരുന്ന കോൺഗ്രസിന് ഏറെ സഹായകമായി. അന്നു ഭരിച്ചിരുന്ന ജനതാപാർട്ടി രണ്ടുകഷണങ്ങളായി ജനവിധി തേടിയപ്പോൾ വലിയ പരാജയമായിരുന്നു ഫലം. ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചെത്തി.
1985-മുതൽ 87 വരെ തുടർച്ചയായ മൂന്നുവർഷങ്ങളിലെ വരൾച്ച ഉത്തരേന്ത്യയിൽ ഭരണവിരുദ്ധ വികാരം വളർത്തിയതിന്റെ ഗുണം 1989-ലെ തെരഞ്ഞെടുപ്പിൽ വി.പി. സിംഗിന്റെ ജനതാദളിനും ബിജെപിക്കും ലഭിച്ചു. കോൺഗ്രസിന് അധികാരം നഷ്ടമായി. ഉത്തരേന്ത്യയിലായിരുന്നു കോൺഗ്രസിനു വലിയ തിരിച്ചടി ഉണ്ടായത്. 1971-ൽ ഇന്ദിരാഗാന്ധിക്കു മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നതിൽ ഗരീബീ ഹഠാവോ മുദ്രാവാക്യവും സോഷ്യലിസ്റ്റ് നയപരിപാടികളും മാത്രമല്ല, ഹരിതവിപ്ലവവും സഹായിച്ചു. 1966-ലെ വരൾച്ചയ്ക്കു ശേഷമാണു രാജ്യത്ത് അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങൾ അവതരിപ്പിച്ചത്. കൃഷിമന്ത്രി സി. സുബ്രഹ്മണ്യവും ഡോ. എം.എസ്. സ്വാമിനാഥനെപ്പോലുള്ള കാർഷികശാസ്ത്രജ്ഞരും നേതൃത്വം നൽകിയ ഹരിതവിപ്ലവം ഉത്തരേന്ത്യൻ കർഷകർക്കു പെട്ടെന്നു വരുമാനം കൂട്ടി. വയലുകളിലെ ട്രാക്ടറുകളുടെ ശബ്ദം പുതിയ ഐശ്വര്യകാഹളമായി. ഇത് 1971-ൽ ഇന്ദിരാഗാന്ധിയുടെ കോൺഗ്രസിനെ വൻ വിജയത്തിലേക്കു നയിച്ചു.
ഇതേപോലെ 2009-ൽ യുപിഎയെ വീണ്ടും ജയിപ്പിച്ചത് അനുകൂല സാന്പത്തികാന്തരീക്ഷമാണ്. കടം എഴുതിത്തള്ളലും തൊഴിലുറപ്പു പദ്ധതിയും ഗ്രാമീണ വരുമാനം കൂട്ടി. 2005 മുതൽ 2008 വരെ നല്ല മഴ ലഭിച്ചതും സഹായകമായി. ഐടിയിലടക്കം തൊഴിലുകൾ വർധിച്ചുവന്നതു യുവാക്കളെയും സന്തോഷിപ്പിച്ചു. അതു തെരഞ്ഞെടുപ്പു ഫലത്തിൽ കണ്ടു.
2011-12 ലും 2012-13 ലും 2013-14 ലും സാന്പത്തിക വളർച്ച മോശമായിരുന്നു. തൊഴിൽ വർധന നാമമാത്രമായി. 2014-ലെ തെരഞ്ഞെടുപ്പിൽ അതിന്റെ ഫലം കണ്ടു. നല്ല ദിനങ്ങൾ വാഗ്ദാനം ചെയ്തവരെ അധികാരത്തിലേറ്റി. വീണ്ടും ഒരു വിധിയെഴുത്തിനു സമയമാകുന്പോൾ തൊഴിലും സന്പത്തും വിഷയമാകുമെന്നു കരുതാം.
സാന്പത്തികമാണു കാര്യം, ബുദ്ദൂസേ
ബിൽ ക്ലിന്റൺ 1992-ൽ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്പോൾ പ്രയോഗിച്ചതാണ് "സാന്പത്തികമാണു കാര്യം, ബുദ്ദൂസേ' (Its the economy, stupid) എന്നത്. ക്ലിന്റന്റെ പ്രചാരണ വിഭാഗത്തിലെ ജയിംസ് കാർവിൽ തയാറാക്കിയ The economy, stupid എന്നതിനെ പരിഷ്കരിച്ചാണു ക്ലിന്റൺ ഈ പ്രയോഗം തയാറാക്കിയത്.
അമേരിക്ക അന്നു സാന്പത്തിക മാന്ദ്യത്തിലായിരുന്നു. തൊഴിലുകൾ കുറഞ്ഞു; തൊഴിലില്ലായ്മ വർധിച്ചു. ഇറാക്കിനെ ആക്രമിച്ചൊതുക്കിയ 1991-ലെ യുദ്ധത്തെ തുടർന്ന് 90 ശതമാനം പേരുടെയും പിന്തുണ ആർജിച്ച പ്രസിഡന്റ് ജോർജ് ബുഷി (സീനിയർ)ന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞ സമയം. 64 പേരും ബുഷിന്റെ നയത്തെ എതിർത്തു. ഈ സമയത്താണു ക്ലിന്റൺ സാന്പത്തികമാണു കാര്യം എന്ന മുദ്രാവാക്യവുമായി വന്നത്. ക്ലിന്റൺ ജയിച്ചു.
പണിയും പണവും ഉണ്ടെങ്കിൽ വോട്ട്
12:40 AM Mar 22, 2019 | Deepika.com