ന്യൂഡൽഹി: കേരളത്തിൽ കോണ്‍ഗ്രസിന്റെ സ്ഥാനാർഥപ്പട്ടികയിൽ മുതലാളിത്ത, വരേണ്യവർഗങ്ങളുടെ പ്രതിനിധി കളോ കൊലയാളികളോ കോമാളിമാരോ ഇല്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
കഴിവും കാര്യക്ഷമതയും പ്രതിബദ്ധതയും മാത്രം മാനദണ്ഡമാക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. അതല്ലാതെ ഒരു പരിഗണനയുമുണ്ടായിട്ടില്ല. മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള സമവായത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ സ്ഥാനാർഥി നിർണയം നടന്നത്. ഇരുപതിൽ ഇരുപതു സീറ്റും യുഡിഎഫ് നേടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വടകരയിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് താൻ തന്നെയാവും. അവിടെ പാതി സ്ഥാനാർഥിയായി താനുണ്ടാകും. കോണ്‍ഗ്രസിന്റെ ഓരോ സ്ഥാനാർഥിയും ഒന്നിനൊന്നു മികച്ചതാണെന്നും മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നല്ല ഗൃഹപാഠം നടത്തിയാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. ആറു മാസം മുന്‍പുതന്നെ ഇതിനായുള്ള തയാറെടുപ്പുകൾ തുടങ്ങിയിരുന്നു. പരിചയസന്പത്തുള്ളവരും യുവാക്കളും ചേർന്നുവെന്നതാണ് യുഡിഎഫ് സ്ഥാനാർഥിപ്പട്ടികയുടെ പ്രത്യേകത. തികഞ്ഞ ജാഗ്രതയോടെയാണ് പട്ടിക തയാറാക്കിയത്. വിനയത്തോടെ കേരളീയ സമൂഹത്തിനു മുന്നിൽ ഈ പട്ടിക സമർപ്പിക്കുകയാണ്.
കെ. മുരളീധരനെപ്പോലെ ആർഎസ്എസിനെയും ബിജെപിയെയും എതിർക്കുന്ന എത്ര നേതാക്കളെ കേരളത്തിൽ കാണാൻ കഴിയുമെന്ന്, ബിജെപി ബന്ധം സംബന്ധിച്ച ആരോപണത്തെക്കുറിച്ച് മുല്ലപ്പള്ളി പറഞ്ഞു.
കോലിബി സഖ്യം ആരോപി ച്ച് കോണ്‍ഗ്രസിനെ വേട്ടയാടാൻ ശ്രമിച്ചാൽ കേരളീയ സമൂഹം അത് അംഗീകരിക്കാൻ തയാറല്ലെന്നും മുല്ലപ്പള്ളി ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറഞ്ഞു.
1970കളിൽ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കൂത്തുപറന്പിൽനിന്ന് മത്സരിച്ചപ്പോൾ അന്നത്തെ ജനസംഘവുമായി ചേർന്നാണ് വിജയിച്ചത്. പ്രത്യുപകാരമായി അന്നത്തെ ജനസംഘം സ്ഥാനാർഥി ജി. മാരാർക്കുവേണ്ടി ഇഎംഎസ് അടക്കമുള്ളവർ പ്രചാരണം നടത്തിയതു മറന്നുപോയിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥികൾ കഴിവും കാര്യക്ഷമതയും ഉള്ളവർ: മുല്ലപ്പള്ളി
12:28 AM Mar 21, 2019 | Deepika.com