ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വടകരയിൽ കെ. മുരളീധരൻ എംഎൽഎ കോൺഗ്രസ് സ്ഥാനാർഥിയാകും. സിപിഎമ്മിന്റെ പി. ജയരാജനെതിരേ കരുത്തുറ്റ സ്ഥാനാർഥിയെ മത്സരിപ്പിക്കണം എന്ന വിലയിരുത്തലിലാണ് മുരളീധരനു നറുക്ക് വീണത്.
വടകരയിൽ കെ. മുരളീധരൻ വന്നതോടെ അനിശ്ചിതത്വത്തിലായിരുന്ന മറ്റു മൂന്നു സീറ്റുകളിലും തീരുമാനമായി. വയനാട് - ടി. സിദ്ദിക്ക്, ആലപ്പുഴ -ഷാനിമോൾ ഉസ്മാൻ, ആറ്റിങ്ങൽ -അടൂർ പ്രകാശ് . വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്ന കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മടങ്ങി വരുന്നതോടെ പട്ടികയിൽ ഒൗദ്യോഗിക പ്രഖ്യാ പനമുണ്ടാകും.
വടകരയിൽ മുരളീധരന്റെ വിജയം അനായാസമാകുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിന് എതിരു നിൽക്കുന്ന ജനങ്ങൾ ജാതി, മത, രാഷ്ട്രീയ ചിന്തകൾക്ക് അതീതമായ വോട്ട് ചെയ്യും. മുരളീധരനെ നിയോഗിച്ചത് ഒരു മാസ്റ്റർ സ്ട്രോക്കാണ്. നേരത്തേ മുരളീധരന്റെ പേര് ചർച്ച ചെയ്തിരുന്നു. എന്നാൽ, അദ്ദേഹത്തോട് പലവട്ടവും സ്ഥാനാർഥിയാകണമെന്ന് പറഞ്ഞിരുന്നുവെങ്കിലും സമ്മതിച്ചിരുന്നില്ല. ഏറ്റവും മികച്ച സ്ഥാനാർഥിയാണ് മുരളീധരനെന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്ഥാനാർഥികളുടെ പട്ടിക ഇന്നലെ വൈകുന്നേരത്തോടെ മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനു നൽകി. ഇന്നുച്ചയ്ക്ക് നടത്തുന്ന പത്രസമ്മേളനത്തിനുശേഷം കോണ്ഗ്രസിന്റെ സ്ഥാനാർഥി പട്ടികയുമായി കെപിസിസി അധ്യക്ഷൻ കേരളത്തിലേക്കു തിരിക്കും.
ഹൈക്കമാൻഡിൽനിന്നും സംസ്ഥാന നേതൃത്വത്തിൽനിന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമേൽ വടകരയിൽ മത്സരിക്കാൻ കടുത്ത സമ്മർദം ഉണ്ടായിരുന്നു. എന്നാൽ, താൻ മത്സരിക്കാനില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു. ജയരാജനെതിരേ വടകരയിൽ കോണ്ഗ്രസ് ശക്തനായ സ്ഥാനാർഥി നിർത്തണമെന്ന് ആർഎംപിയും ആവശ്യമുന്നയിച്ചു. ഇതോടെ സമ്മർദമേറി.
തിങ്കളാഴ്ച അഞ്ചു മണിയോടെ വടകരയിൽ മത്സരിക്കാമോ എന്ന് കെപിസിസി അധ്യക്ഷൻ വി.എം. സുധീരനോട് ആരാഞ്ഞു. എന്നാൽ, വടകരയിലേക്കില്ലെന്നു സുധീരനും വ്യക്തമാക്കി. ഇതിനിടെ അഡ്വ. പ്രവീണിന്റെ പേരും പറഞ്ഞു കേട്ടു. എല്ലാവരും വടകരയിലേക്ക് ഉറ്റു നോക്കിയിരിക്കവേയാണ് അപ്രതീക്ഷിതമായി മുരളീധരൻ മത്സരിക്കും എന്ന പ്രഖ്യാപനം വന്നത്. പതിനൊന്നു മണിയോടെ കെപിസിസി അധ്യക്ഷനും ഇക്കാര്യം സ്ഥിരീകരിച്ചു. ഏതാനും മിനിറ്റുകൾക്കുള്ളിൽ മുരളീധരനും ഫേസ്ബുക്കിൽ വടകരയിൽ മത്സരിക്കും എന്ന് അറിയിച്ചു.
മുരളീധരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് താൻ നേരത്തേ ആവശ്യപ്പെട്ടിരുന്നെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. എന്നാൽ, കൃത്യമായ ഒരുത്തരം മുരളീധരൻ നൽകിയിരുന്നില്ല. അങ്ങനെയിരിക്കേയാണ് ഇന്നലെ തിരുവനന്തപുരത്ത് ശശി തരൂരിന്റെ പരിപാടിയിൽ വച്ച് മുരളീധരനോട് വടകരയിൽ മത്സരിച്ചുകൂടെ എന്നു ചോദിച്ചത്. മുരളി സമ്മതിക്കുകയും ചെയ്തു.
ഉമ്മൻ ചാണ്ടി അപ്പോൾ തന്നെ മുല്ലപ്പള്ളിയെ ഫോണിൽ വിളിച്ച് മുരളിയുടെ സമ്മതം അറിയിച്ചു. തുടർന്ന് മുല്ലപ്പള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വിളിച്ചറിയിച്ചു. മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണിയെ ബന്ധപ്പെട്ടു. മുരളീധരൻ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നേരിടേണ്ടി വരുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ആന്റണി, താൻ കൂട്ടായ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് അറിയിച്ചു.
വടകര അങ്കത്തിന് മുരളീധരൻ
12:20 AM Mar 20, 2019 | Deepika.com