കോൽക്കത്ത: പശ്ചിമബംഗാളിൽ കോൺഗ്രസ്-ഇടത് സഖ്യം തകർച്ചയിലേക്ക്. ഇടതുമുന്നണി ഇന്നലെ 13 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതോടെ 38 മണ്ഡലങ്ങളിൽ ഇടതു സ്ഥാനാർഥികളായി. സംഖ്യം സംബന്ധിച്ച് കോൺഗ്രസിന്റെ പ്രതികരണത്തിനായി ഇന്നു വൈകുന്നേരംവരെ കാത്തിരിക്കുമെന്നും അതിനുശേഷം ബാക്കി സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് പറഞ്ഞു. 2014ൽ കോൺഗ്രസ് വിജയിച്ച നാലു മണ്ഡലങ്ങളിലാണ് ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തത്.
അതേസമയം, ഇത്തരംഅന്ത്യശാസനങ്ങൾക്കു വഴങ്ങുന്ന പാർട്ടിയല്ല കോൺഗ്രസെന്നും ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും മുതിർന്ന നേതാവും എംപിയുമായ പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.
കഴിഞ്ഞ ദിവസം 11 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. 2014ൽ സിപിഎം വിജയിച്ച രണ്ടു മണ്ഡലങ്ങളും ഇതിൽ ഉൾപ്പെടും. ഇടതുമുന്നണി കഴിഞ്ഞയാഴ്ച 25 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിനായി 17 സീറ്റുകൾ നീക്കിവച്ചു. എന്നാൽ, കഴിഞ്ഞ തവണ സിപിഎം വിജയിച്ച സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെടുന്നതാണ് സഖ്യത്തിൽ കല്ലുകടിയായത്.
പാർട്ടിയുടെ അന്തസ് കളഞ്ഞ് സഖ്യമുണ്ടാക്കാൻ സാധ്യമല്ലെന്നും ഒറ്റയ്ക്കു മത്സരിക്കുമെന്നും ഞായറാഴ്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സോമൻ മിത്ര പ്രഖ്യാപിക്കുകയായിരുന്നു.കൂടുതൽ സീറ്റ് വേണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിൽ കഴന്പില്ലെന്നു ബിമൻ ബോസ് പറഞ്ഞു. 2014ൽ മിക്ക മണ്ഡലങ്ങളിലും കോൺഗ്രസിന്റെ വോട്ട് വിഹിതം 1.5 മുതൽ രണ്ടു ശതമാനം വരെയാണെന്നു ബോസ് ചൂണ്ടിക്കാട്ടി.റായ്ഗഞ്ച്, ബലൂർഘട്ട്, മാൽദ നോർത്ത്, മാൽദ സൗത്ത്, ജംഗിപുർ, മുർഷിദാബാദ്, ബഹറാംപുർ സീറ്റുകളിലേക്കാണു കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതിൽ റായ്ഗഞ്ചും മൂർഷിദാബാദും സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളാണ്.
ബംഗാളിൽ കോൺഗ്രസ്-സിപിഎം സഖ്യനീക്കം പൊളിയുന്നു
12:19 AM Mar 20, 2019 | Deepika.com