ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമ ജില്ലയിൽ തീവ്രവാദ കേസിൽ അറസ്റ്റിലായ അധ്യാപകൻ പോലീസ് കസ്റ്റഡിയിൽ മരിച്ചനിലയിൽ. ടൗണിലെ സ്വകാര്യ സ്കൂളിലെ അധ്യാപകൻ അവന്തിപോറ സ്വദേശി റിസ്വാൻ പണ്ഡിറ്റ്(28) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം.
തീവ്രവാദ കേസിൽ മൂന്നു ദിവസം മുന്പ് റിസ്വാൻ എൻഐഎയുടെ കസ്റ്റഡിയിലായത്. സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ്തല അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടു. റിസ്വാന്റെ മരണത്തിനു പിന്നാലെ ശ്രീനഗർ ടൗണിൽ തെരുവിലിറങ്ങിയ പ്രക്ഷോഭകാരികൾ പോലീസിനു നേർക്ക് കല്ലെറിഞ്ഞു. ഇവരെ തുരത്താൻ പോലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. രാത്രി വൈകിയും ടൗണിന്റെ പലയിടങ്ങളിലും സുരക്ഷാ സേനയ്ക്കു നേർക്ക് കല്ലേറുണ്ടായി.
കുറ്റവാളികൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നു നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. യുവാക്കളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിന്റെ നടപടിമൂലമാണ് അവർ പ്രതികാരം ചെയ്യാനിറങ്ങുന്നതെന്നു പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞു.
കാഷ്മീരിൽ തീവ്രവാദ കേസിൽ അറസ്റ്റിലായ അധ്യാപകൻ കസ്റ്റഡിയിൽ മരിച്ചു
12:19 AM Mar 20, 2019 | Deepika.com